ഇസ്രായേൽ സന്ദർശിക്കാൻ പ്രധാനമന്ത്രി; പ്രതിഷേധവുമായി ഫലസ്തീൻ അനുകൂല സംഘടനകൾ
മോദി ഇസ്രായേൽ സന്ദർശിക്കരുതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഗസ്സ പീസ് ബോർഡിൽ ചേരാനുള്ള ക്ഷണം നിരസിക്കണമെന്നും ഇന്ത്യൻ പീപ്പിൾ ഇൻ സോളിഡാരിറ്റി വിത്ത് ഫലസ്തീൻ ആവശ്യപ്പെട്ടു

- Published:
16 Feb 2026 1:03 PM IST

ന്യൂഡൽഹി: അടുത്താഴ്ച ഇസ്രായേൽ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശനത്തിന് മുന്നോടിയായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയെ പ്രശംസിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തവും തന്ത്രപരവുമായ സഖ്യമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 1.5 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയിൽ ഇസ്രായേലിന് വലിയ സ്വീകാര്യതയുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേൽ സന്ദർശനത്തിന്റെ ഔദ്യോഗിക തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ന്യൂഡൽഹിയിൽ നടക്കുന്ന AI ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഇസ്രായേലിലേക്ക് പോയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ പ്രധാമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തിൽ പ്രതിഷേധവുമായി ഫലസ്തീൻ അനുകൂല സംഘടനകൾ. മോദി ഇസ്രായേൽ സന്ദർശിക്കരുതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഗസ്സ പീസ് ബോർഡിൽ ചേരാനുള്ള ക്ഷണം നിരസിക്കണമെന്നും ഇന്ത്യൻ പീപ്പിൾ ഇൻ സോളിഡാരിറ്റി വിത്ത് ഫലസ്തീൻ (ഐപിഎസ്പി) ആവശ്യപ്പെട്ടു.
2025 ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷവും, ഇസ്രായേൽ അധിനിവേശ സേന ഫലസ്തീനികൾക്കെതിരെ ആക്രമണം തുടരുകയാണ്. വെടിനിർത്തലിന്റെ അഞ്ച് മാസത്തിനുള്ളിൽ മാത്രം 500ലധികം ഫലസ്തീനികളെ ഇസ്രായേൽ അധിനിവേശ സേന കൊലപ്പെടുത്തി. ഈ സാഹചര്യത്തിൽ ഇസ്രയേലുമായുള്ള വ്യാപാര, നയതന്ത്ര ബന്ധങ്ങൾ ഉൾപ്പെടെ എല്ലാത്തരം ബന്ധങ്ങളും ഇന്ത്യൻ സർക്കാർ വിച്ഛേദിക്കണമെന്നും ഐപിഎസ്പി ആവശ്യപ്പെട്ടു.
ഏകദേശം ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് മോദി ഇസ്രായേൽ സന്ദർശിക്കുന്നത്. മൂന്നാം തവണ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സന്ദർശനവും. ഉഭയകക്ഷി സഹകരണത്തിന് പുറമെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം ഉൾപ്പെടെയുള്ള പ്രാദേശിക, ആഗോള സംഭവവികാസങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു രാജ്യങ്ങളും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ നടക്കുന്നതായി ഇന്ത്യയിലെ ഇസ്രായേലി അംബാസഡർ റൂവൻ അസർ അടുത്തിടെ പറഞ്ഞിരുന്നു.
ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളികളിൽ ഒന്നാണ് ഇസ്രായേൽ. മിസൈലുകൾ, ഡ്രോണുകൾ മുതൽ നിരീക്ഷണ, വ്യോമ പ്രതിരോധ പ്ലാറ്റ്‌ഫോമുകൾ വരെയുള്ള നിർണായക സംവിധാനങ്ങൾ ഇന്ത്യ ഇസ്രായേലിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പ്രധാനമന്ത്രി മോദിയുടെ സന്ദർശന വേളയിൽ മന്ത്രിമാരും വ്യവസായ പ്രമുഖരും ഉൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷം, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും ഇന്ത്യൻ വ്യാപാര മന്ത്രി പിയൂഷ് ഗോയലും ഇസ്രായേലും, ഇസ്രായേൽ ധനകാര്യ മന്ത്രി നിർ ബർക്കത്ത്, ധനമന്ത്രി ബെസലേൽ സ്മോട്രിച്ച്, വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ എന്നിവർ ഇന്ത്യയും സന്ദർശിച്ചിരുന്നു. 2023 നവംബറിൽ ജി20 ഉച്ചകോടിയിൽ ആരംഭിച്ച ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിക്ക് (ഐഎംഇസി) ഇന്ത്യൻ പ്രധാനമന്ത്രിയുടെ വരാനിരിക്കുന്ന സന്ദർശനം ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
Adjust Story Font
16
