Quantcast

ഹോർമുസ് കടലിടുക്കിലെ യുഎസ് ഉപരോധം ലംഘിച്ചാൽ കടുത്ത നടപടി; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യുഎസ്

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-06-13 15:28:34

Published:

13 Jun 2026 8:38 PM IST

ഹോർമുസ് കടലിടുക്കിലെ യുഎസ് ഉപരോധം ലംഘിച്ചാൽ കടുത്ത നടപടി; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യുഎസ്
X

ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച ഉപരോധം എല്ലാ വാണിജ്യകപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറെ ഫോണിൽ വിളിച്ചാണ് റൂബിയോയുടെ നിർദേശം. യുഎസ് ഉപരോധം അവഗണിച്ചുകൊണ്ട് ഇറാനിയൻ എണ്ണ കടത്തിക്കൊണ്ടുപോകുന്ന കപ്പലുകളെ വെറുതെ വിടില്ലെന്നും റൂബിയോ പറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതോടെയാണ് ഇറാന് പിന്നാലെ യുഎസും ഹോർമുസ് ഉപരോധിച്ചിരിക്കുന്നത്.

വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്‍റെ യൂറോപ്യൻ പര്യടനത്തിനിടെയാണ് റൂബിയോയുടെ ഫോൺ സന്ദേശം. ഒമാൻ നടുക്കടലിൽ വെച്ച് ഇന്ത്യൻ കപ്പലിനെ ആക്രമിച്ച് മൂന്ന് നാവികരെ കൊലപ്പെടുത്തിയതിൽ നേരത്തെ,ജയശങ്കർ ശക്തമായി അപലപിച്ചിരുന്നു.

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. കപ്പലിലുണ്ടായിരുന്ന ഡെക്ക് ആദിത്യ ശർമ്മ, എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയർ പട്നാല സുരേഷ് എന്നിവരാണ് മരിച്ചതെന്ന് ഷിപ്പിങ് മന്ത്രി സർബാനന്ദ സോണോവാൾ വ്യക്തമാക്കുകയുണ്ടായി. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും തിരിച്ചറിഞ്ഞതായും മന്ത്രി അറിയിച്ചിരുന്നു.

ഈ ആഴ്ച ആദ്യം ഒമാൻ ഉൾക്കടലിൽ വെച്ചായിരുന്നു പലാവ് ഫ്ലാഗ് ചെയ്ത എംടി സെറ്റെബെല്ലോ എന്ന എണ്ണക്കപ്പലിന് നേരെ യുഎസ് സൈന്യത്തിന്‍റെ ആക്രമണമുണ്ടായത്. 24 ഇന്ത്യക്കാരും രണ്ട് പാകിസ്താനികളും ഒരു യുക്രൈൻ സ്വദേശിയും ഒരു റഷ്യക്കാരനും ഉൾപ്പെടെ ആകെ 28 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ദുരന്തത്തിൽപെട്ട നാവികരുടെ കുടുംബങ്ങളോടൊപ്പം ദുഖം പങ്കിടുന്നതായും ആവശ്യമായ എല്ലാ പിന്തുണയും മോദി സർക്കാർ നൽകുമെന്നും സംഭവം അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും മന്ത്രി സർബാനന്ദി സോണോവാൾ അന്നുതന്നെ എക്സിൽ കുറിക്കുകയും ചെയ്തു.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷം ഹോർമുസ് കടലിടുക്കിനെയും സുഗമമായ കപ്പൽപാതകളെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ തന്നെ ആഗോളവിപണിയിൽ എണ്ണവില വീണ്ടും കുതിച്ചുയർന്നിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ബാരലിന് രണ്ട് ഡോളറിലധികമാണ് ഒറ്റയടിക്ക് വർധിച്ചത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 2.47 ശതമാനം ഉയർന്ന് ബാരലിന് 95.40 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില 2.89 ശതമാനം വർധിച്ച് 92.63 ഡോളറിലും എത്തിനിൽക്കുന്നു. ഇത് വരും ദിവസങ്ങളിൽ ആഗോള സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

TAGS :

Next Story