Quantcast

രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; രാഹുൽ ഗാന്ധി പുറത്തിറങ്ങി

നാളെയും രാഹുൽഗാന്ധിയെ ചോദ്യം ചെയ്യും

MediaOne Logo

Web Desk

  • Updated:

    2022-06-14 19:32:31.0

Published:

14 Jun 2022 6:59 PM GMT

രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; രാഹുൽ ഗാന്ധി പുറത്തിറങ്ങി
X

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഓഫീസിൽ നിന്ന് പുറത്തിറങ്ങി. നാളെയും രാഹുൽഗാന്ധിയെ ചോദ്യം ചെയ്യും. ഇന്ന് പത്ത് മണിക്കൂറാണ് ചോദ്യം ചെയ്തത്. ഇന്നലെ ഏഴ് മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ പൂർത്തിയായതോടെയാണ് ഇന്നും ചോദ്യംചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് രാഹുലെത്തിയത്.

അതിനിടെ, ഓഹരി വാങ്ങുന്നതിനായി കൊൽക്കത്തയിലുള്ള സ്വകാര്യ കമ്പനിയായ യങ് ഇന്ത്യക്ക് വായ്പ നൽകിയത് നിയമപരമെന്ന് രാഹുൽ ഗാന്ധി ഇഡിയോട് വ്യക്തമാക്കി. സാമ്പത്തിക ലാഭത്തിനുള്ള സംരംഭമല്ല യങ് ഇന്ത്യ എന്നും രാഹുൽ ഇഡിക്ക് മൊഴി നൽകി. എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി. ഇന്നും പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

രാഹുലിനെ അനുഗമിച്ച രൺദീപ് സുർജേവാല, കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജെബി മേത്തർ ഉൾപ്പെടെയുള്ള വനിതാ നേതാക്കളെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ 2000 കോടി രൂപയുടെ ആസ്തി രാഹുൽ ഗാന്ധി ഡയറക്ടറായ യങ് ഇന്ത്യ സ്വന്തമാക്കിയത് വെറും 50 ലക്ഷം രൂപയ്ക്കാണെന്ന് സുബ്രഹ്‌മണ്യം സ്വാമി നൽകിയ പരാതിയിലാണ് ഇ.ഡി അന്വേഷണം. പാർട്ടി സ്ഥാപനത്തിന് നൽകിയ ഗ്രാൻഡ് എന്ന കോൺഗ്രസിന്റെ അവകാശവാദം മറികടക്കാൻ ഈ 2000 കോടി രൂപയുടെ കണക്കുകൾ ഇ.ഡിക്ക് കണ്ടെത്തിയേ മതിയാകൂ. അതുകൊണ്ടുതന്നെ ഓഹരി കൈമാറ്റം നടന്ന കാലയളവിൽ രാഹുൽ ഗാന്ധിയും അദ്ദേഹവുമായി ബന്ധപ്പെട്ടവരും നടത്തിയ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാവും ഇ.ഡിയുടെ ചോദ്യംചെയ്യൽ.



TAGS :

Next Story