Quantcast

14കാരിയെ ദിവസേന കൂട്ട ബലാത്സം​ഗം ചെയ്തത് 10-15 പേർ; ഒത്താശ ചെയ്ത് സ്പാ നടത്തിപ്പുകാരിയും സഹായികളും; കേസെടുത്തു

കൂട്ടബലാത്സം​ഗം ചെയ്യിച്ചത് കൂടാതെ പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

MediaOne Logo

Web Desk

  • Published:

    16 Sep 2022 4:07 PM GMT

14കാരിയെ ദിവസേന കൂട്ട ബലാത്സം​ഗം ചെയ്തത് 10-15 പേർ; ഒത്താശ ചെയ്ത് സ്പാ നടത്തിപ്പുകാരിയും സഹായികളും; കേസെടുത്തു
X

​ഗുരു​ഗ്രാം: സ്പായിൽ 14കാരിയെ നിരവധി പേർ ചേർന്ന് ബലാത്സം​ഗം ചെയ്തതായി പരാതി. ദിവസവും 10 മുതൽ 15 പേർ വരെ തന്നെ ലൈം​ഗികപീഡനത്തിനിരയാക്കി എന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി നൽകിയ പരാതിയിൽ ഇതിന് ഒത്താശ ചെയ്ത സ്പാ നടത്തിപ്പുകാരിക്കും സഹായികൾക്കുമെതിരെ പൊലീസ് കേസെടുത്തു. എന്നാൽ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത ആളുകൾക്കെതിരെ കേസെടുത്തിട്ടില്ല.

ഹരിയാന ഗുരുഗ്രാമിലെ ഒരു സ്പായിലാണ് സംഭവം. സ്പാ ന‌ടത്തിപ്പുകാരുടെ ഒത്താശയോടെയായിരുന്നു സംഭവമെന്ന് പരാതിയിൽ പറയുന്നു. പരാതിയിന്മേൽ നാല് പേർക്കെതിരെയാണ് സെക്ടർ 51ലെ വനിതാ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബലാത്സം​ഗം ചെയ്യിച്ചത് കൂടാതെ പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

നഗരത്തിലെ പൂജ എന്ന സ്ത്രീയാണ് തന്റെ ബന്ധുവായ സ്ത്രീയുടെ സ്പായിൽ 14കാരിക്ക് ജോലി തരപ്പെടുത്തിക്കൊടുത്തത്. ജോലിയുടെ ആദ്യ ദിവസം തന്നെ സ്പാ നടത്തിപ്പുകാരി പെൺകുട്ടിയെ നിർബന്ധിച്ച് അകത്തുള്ള ഒരു മുറിയിലേക്ക് പറഞ്ഞയച്ചു. അവിടെ ഇരുന്നയാൾ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഇതേ പരാതി പൊലീസിൽ നൽകുന്നത് രണ്ടാം തവണയാണെന്ന് പെൺകുട്ടി പറയുന്നു. ആദ്യ തവണ നൽകിയ പരാതി ഒത്തുതീർപ്പാക്കുകയായിരുന്നു. പീഡിപ്പിച്ചവരിലൊരാൾ പെൺകുട്ടിയുടെ ആൺസുഹൃത്താണെന്നും വിവാഹം കഴിക്കാൻ ഇയാൾക്ക് സമ്മതമാണെന്നും പറഞ്ഞതിനെത്തു‌ടർന്നായിരുന്നു അന്ന് കേസ് ഒത്തുതീർപ്പായത്. എന്നാൽ ഇക്കാര്യം തന്നെക്കൊണ്ട് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്ന് പെൺകുട്ടി പറയുന്നു.

വിവാഹ വാഗ്ദാനം നൽകിയ വ്യക്തി പിന്നീട് അതിൽ നിന്ന് പിന്മാറി. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറയുന്നു. താൻ ജോലി ഉപേക്ഷിക്കുമെന്ന് പറഞ്ഞപ്പോൾ, സ്പാ നടത്തിപ്പുകാരിയും അവരുടെ സഹായികളും സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. എല്ലാ ദിവസവും നീയിവിടെ വരണമെന്നും അവർ പറഞ്ഞു. തുടർന്നുള്ള നാലഞ്ചു ദിവസങ്ങളിൽ സ്പായിൽ വച്ച് ദിവസേന 10- 15 പുരുഷന്മാർ വീതം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

പിന്നീട് താൻ സ്പായിൽ പോകുന്നത് നിർത്തി. പക്ഷേ പ്രതികൾ തന്റെ വീഡിയോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും തന്നെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും അവിടെ വച്ച് മർദിക്കുകയും ചെയ്തു. യുവതികളെ പ്രലോഭിപ്പിച്ച് വേശ്യാവൃത്തിക്ക് നിർബന്ധിക്കുന്ന സംഘത്തിന്റെ ഭാഗമാണ് പ്രതികളെന്നും പെൺകുട്ടി പറഞ്ഞു. തനിക്കും അമ്മയ്ക്കും ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോൾ വീണ്ടും പരാതി നൽകുന്നതെന്നും പെൺകുട്ടി പറഞ്ഞതായി പൊലീസ് അറിയിച്ചു.

കേസിൽ അന്വേഷണം ആരംഭിച്ച പൊലീസ് സ്പായിൽ പരിശോധന ന‌ടത്തി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികൾക്കെതിരെ ഐപിസി 376-ഡി (കൂട്ടബലാത്സംഗം), 506 (ഭീഷണിപ്പെടുത്തൽ), 323 (മുറിവേൽപ്പിക്കുക), 34 എന്നിവയും പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തതെന്നും പൊലീസ് അറിയിച്ചു.

TAGS :

Next Story