മെയ് 4ന് ശേഷം കർണാടകയില്‍ നേതൃമാറ്റം? ഹൈക്കമാൻഡ് തീരുമാനം അനുസരിക്കുമെന്ന് ഡി.കെ ശിവകുമാർ
പാർട്ടി നേതൃത്വത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അനുയോജ്യമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും ശിവകുമാർ

- Published:
26 April 2026 3:06 PM IST

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി സിദ്ധരാമയ്യയും Photo-PTI
ബെംഗളൂരു: കർണാടകയിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിർണായക പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയും താനും പാർട്ടി ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹി സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
പാർട്ടി നേതൃത്വത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അനുയോജ്യമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും ശിവകുമാർ പറഞ്ഞു. നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും കർണാടകയിലെ രണ്ട് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും മെയ് 4ന് പുറത്തുവരും. ഇതിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയും നേതൃമാറ്റവും ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
അതേസമയം മുതിർന്ന മന്ത്രി സതീഷ് ജാർക്കിഹോളി ഉന്നയിച്ച ആഭ്യന്തര ഭിന്നതകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അത്തരത്തിൽ യാതൊരു പ്രശ്നവുമില്ലെന്ന് അദ്ദേഹം മറുപടി നൽകി. എല്ലാം തീരുമാനിച്ചതുപോലെ തന്നെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ ഹൈക്കമാൻഡുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. "സമയം വരുമ്പോൾ എല്ലാവരും അറിയും, ഇപ്പോൾ രാഷ്ട്രീയ കാര്യങ്ങൾ മാധ്യമങ്ങളോട് സംസാരിക്കാനില്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഭരണത്തിന്റെ മൂന്ന് വർഷം പൂർത്തിയാകുന്ന ഘട്ടത്തിൽ മുഖ്യമന്ത്രി പദം പങ്കുവെക്കുന്നത് സംബന്ധിച്ച ചർച്ചകൾ കർണാടക കോൺഗ്രസിനുള്ളിൽ സജീവമാണ്. 2023ൽ സർക്കാർ രൂപീകരണ വേളയിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുണ്ടാക്കിയ 'അധികാര വിഭജന' കരാർ പ്രകാരം, സർക്കാരിന്റെ രണ്ടര വർഷം പൂർത്തിയാകുമ്പോൾ നേതൃമാറ്റം ഉണ്ടാകുമെന്നായിരുന്നു. 2025 നവംബർ 20-ന് സർക്കാർ പകുതി കാലാവധി പൂർത്തിയാക്കിയിരുന്നു. എന്നാല്‍ അങ്ങനെയൊരു കരാറില്ലെന്നാണ് സിദ്ധരാമയ്യയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.
Adjust Story Font
16
