Quantcast

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു

സോണിയാ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ചാണ് ചോദ്യം ചെയ്യൽ ഇ.ഡി ചുരുക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-07-21 10:36:09.0

Published:

21 July 2022 10:04 AM GMT

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു
X

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് മണിക്കൂറാണ് സോണിയയെ ഇ.ഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആസ്ഥാനത്തും ഡൽഹിയിലും വൻ പ്രതിഷേധമുയർന്നിരുന്നു. സോണിയാ ഗാന്ധിയുടെ ആരോഗ്യനില പരിഗണിച്ചാണ് ചോദ്യം ചെയ്യൽ ഇ.ഡി ചുരുക്കിയത്.

ഉച്ചയ്ക്ക് 12 മണിയോടു കൂടിയായിരുന്നു സോണിയാഗാന്ധി ഇ.ഡിക്കു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. പിന്നീട് രണ്ടരയോടു കൂടി അവർക്ക് ഇടവേള അനുവദിച്ചിരുന്നു. അടുത്ത ദിവസങ്ങളിലും സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതു സംബന്ധിച്ച നോട്ടീസ് വൈകുന്നേരത്തോടു കൂടി ഇ.ഡി നൽകുകയാണെങ്കിൽ സോണിയാ ഗാന്ധി നാളെയും ഇ.ഡിക്കു മുന്നിൽ ഹാജരാകേണ്ടി വരും. കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന ചോദ്യങ്ങൾ സോണിയയോട് ഇ.ഡി ചോദിച്ചതായാണ് വിവരം. യങ്ങ് ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഇ.ഡി ചോദിച്ചു. രാഹുൽ ഗാന്ധിയോട് ചോദിച്ച അതേ ചോദ്യങ്ങൾ സോണിയയോടും ഇ.ഡി ആവർത്തിക്കുകയുണ്ടായി.

രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും പുറമെ കോൺഗ്രസ് നേതാക്കളും സോണിയാഗാന്ധിയെ അനുഗമിച്ചെത്തിയിരുന്നു. എന്നാൽ സോണിയയെ അനുഗമിച്ച കോൺഗ്രസ് എംപിമാരെയടക്കം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തിൽ എഐസിസി ആസ്ഥാനത്ത് കനത്ത പ്രതിഷേധമാണ് നടക്കുന്നത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നും ഉദ്യോഗസ്ഥരിൽ ഒരു വനിതയും ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.

ചരിത്രത്തിൽ ആദ്യമായാണ് ഒരന്വേഷണസംഘം ഒരു കോൺഗ്രസ് അധ്യക്ഷയെ ചോദ്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ എഐസിസി ആസ്ഥാനത്തു നിന്നും പുറപ്പെട്ടതുമുതൽ പ്രവർത്തകരുടെ വലിയ പ്രതിഷേധം തന്നെയായിരുന്നു അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹിയിലും എ.ഐ.സി.സി പരിസരത്തും കനത്ത സുരക്ഷ ഏർപെടുത്തിയിരുന്നു. അകത്തേക്ക് പ്രവേശിച്ച പ്രവർത്തകരെ ഒരു കാരണവശാലും പ്രതിഷേധത്തിനായി പുറത്തേക്ക് അയക്കേണ്ട എന്ന തീരുമാനമായിരുന്നു ഡൽഹി പൊലീസ് സ്വീകരിച്ചത്.

അതേസമയം സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെ പ്രതിപക്ഷ പാർട്ടികളും അപലപിച്ചു. രാഷ്ട്രീയ എതിരാളികളെ മാേദി സർക്കാർ വേട്ടയാടുന്നു എന്ന സംയുക്ത പ്രസ്താവനയിറക്കി. കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനും മുൻപ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാനായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം. എന്നാൽ കോവിഡ് ബാധയെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെടുകയും ഇതേ തുടർന്ന് ജൂൺ 21നും പിന്നീട് ജൂലൈ 21നും ഇഡി സമയം നീട്ടി നൽകുകയുമായിരുന്നു.

നാഷണൽ ഹെറാൾഡിന്റെ മാതൃസ്ഥാപനമായ യംഗ് ഇന്ത്യയെ സോണിയ ഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഏറ്റെടുത്തപ്പോൾ ആസ്തി കൈമാറ്റത്തിൽ ഉൾപ്പടെ അഴിമതി നടന്നു എന്നാണ് കേസിലെ ആരോപണം. മല്ലികാർജുൻ ഖാർഗെയ്ക്കും പവൻ ബൻസാലിനും പിന്നാലെ അഞ്ച് ദിവസമാണ് രാഹുൽ ഗാന്ധിയെ ഇതേ കേസിൽ ഇഡി ചോദ്യം ചെയ്തത്. അഞ്ച് ദിവസവും ഡൽഹിയിൽ സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

TAGS :

Next Story