'ആഡംബര ജീവിതത്തിന് പണം പോര'; ഐടി ജോലി ഉപേക്ഷിച്ച് 'സീരിയല്‍ മോഷ്ടാവിലേക്ക്'; കുത്തിത്തുറന്നത് 26ലധികം വീടുകള്‍
60ലധികം മോഷണ കേസുകളിൽ 27കാരനായ സണ്ണി ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു

- Updated:
2026-02-09 11:43:52.0

വിശാഖപട്ടണം: ആഡംബര ജീവിതത്തിന് പണം കണ്ടെത്തുന്നതിനായി വിശാഖപട്ടണത്തും ആന്ധ്രാപ്രദേശിന്റെ മറ്റ് ഭാഗങ്ങളിലും നിരവധി വീടുകളിൽ മോഷണം നടത്തിയ യുവാവ് പിടിയില്‍. 27കാരനായ സണ്ണി എന്നറിയപ്പെടുന്ന അച്ചി മഹേഷ് റെഡ്ഡി എന്നയാളാണ് പിടിയിലായത്.
ഹൈദരാബാദിലെ പ്രശസ്തമായ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ബിരുദാനന്തര ബിരുദധാരിയാണ് സണ്ണി. കാക്കിനട സ്വദേശിയായ സണ്ണി വിശാഖപട്ടണത്തിലെ മാധവധാര പ്രദേശത്താണ് താമസിച്ചിരുന്നത്. വിദ്യാഭ്യാസവും നല്ല ജോലിയും ഉണ്ടായിരുന്നിട്ടും, ആഡംബര ജീവിതത്തിന് പണം കണ്ടെത്താനാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. മോഷ്ടിച്ച പണം ബിഎംഡബ്ല്യു കാർ വാങ്ങാനും വിദേശ യാത്രകള്‍ക്കുമടക്കം ഉപയോഗിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ജുവാക്ക, അരിലോവ, മൽക്കപുരം, പെൻദുർത്തി, ദുവ്വാഡ തുടങ്ങിയ സ്ഥലങ്ങളിലായി 26 വീടുകള്‍ കുത്തിത്തുറന്നാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 24.66 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും ഇയാള്‍ മോഷ്ടിച്ചെന്നും പൊലീസ് പറയുന്നു. 700 ഗ്രാം സ്വർണാഭരണങ്ങൾ, 3.8 കിലോഗ്രാം വെള്ളി, മോഷ്ടിച്ച മറ്റ് വസ്തുക്കള്‍ എന്നിവയും ഈ പണം ഉപയോഗിച്ച് വാങ്ങിയ ബിഎംഡബ്ല്യു കാർ, നമ്പർ ഇല്ലാത്ത ബൈക്ക്, വീട് തകർക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ സണ്ണിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
അതേസമയം, 15 വയസുള്ളപ്പോൾ വീടുകള്‍ അതിക്രമിച്ച് കയറിയതിന് ശിക്ഷിക്കപ്പെട്ടയാളാണ് സണ്ണിയെന്നും പൊലീസ് പറയുന്നു. ജുവനൈല്‍ ഹോമില്‍ ഏറെ നാള്‍ കഴിയുകയും ചെയ്തു. ഇവിടെ നിന്ന് മോചിതനായതിന് പിന്നാലെ കാക്കിനട, ശരപവാരം, രാമചന്ദ്രപുരം, ഇന്ദ്രപാലം, രാജമുണ്ട്രി എന്നിവിടങ്ങളിൽ മോഷണം തുടർന്നു. 14 മാസം രാജമുണ്ട്രി സെൻട്രൽ ജയിലിലും കിടന്നിട്ടുണ്ട്. സംസ്ഥാനത്തുടനീളം 60 ലധികം മോഷണ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
Adjust Story Font
16
