ടിഎംസി പാർലമെന്ററി പാർട്ടിയിലും പിളർപ്പ്; പ്രത്യേക ബ്ലോക്ക് ആവശ്യപ്പെട്ട് 20 എംപിമാർ സ്പീക്കർക്ക് കത്ത് നൽകി
വിമത എംപിമാർ എൻഡിഎയെ പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ട്

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലും പിളർപ്പ്. ലോക്‌സഭയിൽ പ്രത്യേക ഇരിപ്പിടം ആവശ്യപ്പെട്ട് ടിഎംസി വിമതർ സ്പീക്കർക്ക് കത്ത് നൽകി. 20 എംപിമാരാണ് കത്തിൽ ഒപ്പുവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ എംഎൽഎമാർ വിമത ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർലമെന്ററി പാർട്ടിയിലും പിളർപ്പ് ഉണ്ടായിരിക്കുന്നത്.
23 എംപിമാർ പാർട്ടി വിടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എംപിമാർ സ്പീക്കർക്ക് കത്ത് നൽകിയിരിക്കുന്നത്. വിമത എംപിമാർ എൻഡിഎ മുന്നണിയെ പിന്തുണയ്ക്കുമെന്നാണ് വിവരം. മമത ബാനർജി ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് എംപിമാർ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയത്.
28 എംപിമാരാണ് ലോക്‌സഭയിൽ ടിഎംസിക്ക് ഉള്ളത്. ഇവരിൽ 20 പേർ മാറുമ്പോൾ മൂന്നിൽ രണ്ട് എംപിമാരും വിമതപക്ഷത്താവും. കാകോലി ഘോഷിന്റെ നേതൃത്വത്തിലാണ് തൃണമൂൽ എംപിമാർ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയത്. ശതാബ്ദി റോയ്, അബു താഹിർ ഖാൻ, ഖലീലൂർ റഹ്മാൻ, അസിത് കുമാർ മാൽ, അരൂപ് ചക്രവർത്തി, കാളിപദ സോറൻ, ജഗദീഷ് ചന്ദ്ര ബർമ ബസൂനിയ, പ്രസൂൺ ബാനർജി, ശർമിള സർക്കാർ എന്നിവരാണ് വിമതരുടെ യോഗത്തിൽ പങ്കെടുക്കുന്നത്. മണിക്കൂറുകൾക്ക് മുമ്പ് പാർട്ടി വിട്ട സുഖേന്ദു ശേഖർ റോയും എംഎൽഎ അഖ്രുസ്സമാനും ബിജെപി നേതാക്കളുമായുള്ള ചർച്ചയിൽ പങ്കെടുത്തിരുന്നു.
Adjust Story Font
16

