ഞെട്ടിച്ച് വിമതർ; കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം റിതബ്രത പക്ഷം പിടിച്ചെടുത്തു
മുതിർന്ന എംഎൽഎ അരൂപ് റോയിയെ ആണ് പാർട്ടിയുടെ പുതിയ ചെയർമാനായി വിമതവിഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്

- Published:
4 July 2026 8:27 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനുള്ളിൽ മമത ബാനർജിയും വിമത വിഭാഗവും തമ്മിലുള്ള അധികാരത്തർക്കം പുതിയ തലത്തിലേക്ക്. പാർട്ടിയുടെ പേരിനും ചിഹ്നത്തിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ കൊൽക്കത്തയിലെ തൃണമൂൽ ആസ്ഥാനമായ 'തൃണമൂൽ ഭവൻ ' വിമതർ പിടിച്ചെടുത്തു. റിതബ്രത ബാനർജി, ഫിർഹാദ് ഹക്കീം എന്നിവരുടെ നേതൃത്വത്തിലുള്ള വിമത സംഘം ന്യൂഡൽഹിയിൽ നിന്നും മടങ്ങിയെത്തിയ ശേഷമാണ് പാർട്ടി ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്.
ഓഫീസിനുള്ളിൽ യോഗം ചേർന്ന ശേഷം ഇവർ ഓഫീസിന്റെ ഗേറ്റുകൾ പുതിയ പൂട്ടുകൾ ഉപയോഗിച്ച് പൂട്ടി. ഇനിമുതൽ മുതൽ തൃണമൂൽ ഭവൻ കേന്ദ്രീകരിച്ചായിരിക്കും തങ്ങളുടെ പ്രവർത്തനം എന്നും പ്രഖ്യാപിച്ചു. വിമതർ പാർട്ടി ഓഫീസ് പിടിച്ചെടുത്തതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന്റെ പുതിയ ബാനറും പുറത്ത് തൂക്കിയിട്ടുണ്ട്. മുതിർന്ന എംഎൽഎ അരൂപ് റോയിയെ ആണ് പാർട്ടിയുടെ പുതിയ ചെയർമാനായി വിമതവിഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്. വിമതർ പാർട്ടി ഓഫീസ് പിടിച്ചെടുത്തതിനെതിരെ മമതയെ പിന്തുണക്കുന്ന നേതാക്കളുടെ ഭാഗത്ത് നിന്ന് രൂക്ഷമായ പ്രതികരണമാണ് ഉയർന്നത്.
വിമത നേതാക്കളെ ക്രിമിനലുകൾ എന്ന് വിളിച്ച മമത അനുകൂലികൾ പാർട്ടിയിൽ പുറത്താക്കിയ ഇവർ പാർട്ടി ഓഫീസിൽ അതിക്രമിച്ച് കയറിയതിനെതിരെ പൊലീസിനെ സമീപിച്ചിട്ടുണ്ട്. പാർട്ടി ഓഫീസിൽ അതിക്രമിച്ചു കയറിയവർക്കെതിരെ മദൻ മിത്ര, കുനാൽ ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ അംഗങ്ങൾക്ക് പാർട്ടി ഓഫീസിൽ കയറാൻ യാതൊരു അവകാശവുമില്ലെന്ന് ടിഎംസി എംഎൽഎ കുനാൽ ഘോഷ് വ്യക്തമാക്കി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പാർട്ടി ഓഫീസിന് മുന്നിൽ വൻതോതിൽ പോലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്.
അതിനിടെ മമത വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തുവന്നു. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട വിമതർക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ എങ്ങനെ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയെന്ന് മമത ക്യാമ്പ് ചോദിക്കുന്നത്. പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹികൾക്ക് മാത്രമേ കമ്മീഷൻ അനുമതി നൽകാവൂ എന്ന് മുതിർന്ന നേതാവ് സൗഗത റോയ് പറഞ്ഞു. എന്നാൽ, ഇരുവിഭാഗത്തോടും പാർട്ടിയുടെ സംഘടനയുമായി ബന്ധപ്പെട്ട രേഖകളും അവകാശവാദങ്ങളും ജൂലൈ 6-നകം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിക്ക് പാർട്ടിയിൽ ലഭിക്കുന്ന അമിത പ്രാധാന്യത്തിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ മാസം 58 എംഎൽഎമാരുടെ പിന്തുണയോടെ റിതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമതർ പാർട്ടിയിൽ കലാപം തുടങ്ങിയത്. ഇവരെ നിയമസഭാ സ്പീക്കർ ഔദ്യോഗിക നിയമസഭാ കക്ഷിയായി അംഗീകരിച്ചിരുന്നു. ഈ കലാപത്തിന് പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയാണെന്നാണ് മമത ക്യാമ്പിന്റെ ആരോപണം. 28 വർഷത്തെ പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് തൃണമൂൽ കോൺഗ്രസ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്.
Adjust Story Font
16
