'പ്രീതി കിട്ടാൻ ജി.സുധാകരൻ എന്തും പറയും, അദ്ദേഹം എത്തിയ രാഷ്ട്രീയ ക്യാമ്പ് അതാണ്'; വിമർശനവുമായി മുഖ്യമന്ത്രി
സുധാകരൻ കൂടുതൽ രാഷ്ട്രീയ ജീർണതയിലേക്ക് പോവുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു

ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരന്റെ രാഷ്ട്രീയ മാറ്റത്തെയും സിപിഎമ്മിനെതിരായ ആരോപണങ്ങളെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് പാളയത്തിലെത്തിയ സുധാകരൻ അവിടെ പ്രീതി പിടിച്ചുപറ്റാൻ വേണ്ടി എന്തും പറയുന്ന അവസ്ഥയിലാണെന്നും, അദ്ദേഹം കൂടുതൽ രാഷ്ട്രീയ ജീർണതയിലേക്ക് പോവുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇപ്പോൾ കോൺഗ്രസിന്റെ തൊപ്പി വെച്ചിരിക്കുന്ന സുധാകരൻ, തന്റെ പുതിയ യജമാനന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടി പഴയ പോരാട്ടങ്ങളെയും രക്തസാക്ഷിത്വങ്ങളെയും തള്ളിപ്പറയുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സിപിഎം എന്ന പ്രസ്ഥാനമാണ് സുധാകരനെ വിദ്യാർഥി പ്രായം മുതൽ വളർത്തിക്കൊണ്ടുവന്നതെന്നും പാർട്ടിയും ജനങ്ങളുമാണ് അദ്ദേഹത്തെ പലതവണ വിജയിപ്പിച്ചതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഇപ്പോൾ തനിക്ക് ലഭിച്ചതൊന്നും പാർട്ടിയുടെ വോട്ടല്ലെന്ന് പറയുന്നത് തികഞ്ഞ നന്ദികേടാണെന്നും ജനങ്ങൾ ഇത് പരിഹാസത്തോടെ മാത്രമേ കാണൂ എന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണപിള്ള സ്മാരകം തകർത്തതുമായി ബന്ധപ്പെട്ട് ഇപ്പോൾ സുധാകരൻ ഉന്നയിക്കുന്ന ആരോപണങ്ങൾ പുതിയ ക്യാമ്പിൽ സ്വീകാര്യത കിട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സജി ചെറിയാനെപ്പോലെ ജില്ലയിൽ വളർന്നുവരുന്ന നേതാക്കളോടുള്ള വിരോധമാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് ലഭിക്കുമെന്ന് സുധാകരൻ പരസ്യമായി പറയുന്നത് അദ്ദേഹം ബിജെപിയുടെ കൂടി സ്ഥാനാർഥിയായി മാറിയതിന്റെ തെളിവാണ്. ഇത്തരം അവസരവാദികളെ കൂട്ടുപിടിക്കുന്നതിലൂടെ കോൺഗ്രസും യുഡിഎഫും തങ്ങളുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നത്. പുന്നപ്ര-വയലാർ സമരസേനാനികളുടെ മണ്ണായ ആലപ്പുഴയിൽ വ്യക്തികൾ പാളയം മാറിയതുകൊണ്ട് പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ലെന്നും, ഒരു വോട്ട് പോലും കുറയാതെ അമ്പലപ്പുഴയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Adjust Story Font
16

