നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് കോൺഗ്രസും സിപിഎമ്മും
വീട് നിർമാണത്തിനുള്ള ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കോൺഗ്രസ് നേതാവും അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.എസ് ശിവകുമാർ നിതിൻ രാജിന്റെ വീട്ടിലെത്തി പിതാവ് രാജന് കൈമാറി

തിരുവനന്തപുരം: അധ്യാപകരുടെ ജാതി അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് കോൺഗ്രസും സിപിഎമ്മും. ഇരു പാർട്ടികളും വീട് നിർമാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടന്നു കഴിഞ്ഞു.
നിതിൻ രാജിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ, വീട് നിർമാണത്തിനുള്ള ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കോൺഗ്രസ് നേതാവും അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.എസ് ശിവകുമാർ നിതിൻ രാജിന്റെ വീട്ടിലെത്തി പിതാവ് രാജന് കൈമാറി.
വീട് പണി ആരംഭിച്ചതിന് ശേഷം രണ്ടാം ഘട്ട തുകയും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇതിന് പുറമെ കേസ് നടത്തുന്നതിനായി രണ്ട് അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും നിയമസഹായത്തിനുള്ള നടപടികൾ കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ടെന്നും ശിവകുമാർ വ്യക്തമാക്കി. നിതിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, നിതിൻ രാജിന്റെ വിയോഗത്തെ തുടർന്ന് ഒറ്റപ്പെട്ടു പോയ കുടുംബത്തിന് സിപിഎമ്മും വീട് നിർമിച്ചു നൽകുമെന്ന് എ.എ റഹീം എംപി അറിയിച്ചു. കുടുംബം ആവശ്യപ്പെടുന്ന സ്ഥലത്തായിരിക്കും പാർട്ടി വീട് നിർമിച്ചു നൽകുക. വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏപ്രിൽ 19ന് വൈകുന്നേരം ആരംഭിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിടുമെന്നും എ.എ റഹീം അറിയിച്ചു.
കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് പ്രതിപക്ഷവും പ്രഖ്യാപിച്ചിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അവരുടെ പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള പല ദുരനുഭവങ്ങളും നാട്ടിലുണ്ടല്ലോ എന്നായിരുന്നു എ.എ റഹീം നൽകിയ മറുപടി. കുടുംബവുമായി കൂടിയാലോചിച്ച ശേഷമാണ് തങ്ങൾ ഈ തീരുമാനമെടുത്തതെന്നും, പാർട്ടിയുടെ ഈ തീരുമാനം കുടുംബം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

