ക്ഷേത്രോത്സവത്തിനിടെ ഡാൻസ് കളിച്ചതിനെച്ചൊല്ലി തർക്കം; പതിനെട്ടുകാരനെ കുത്തിക്കൊലപ്പെടുത്തി, നാലുപേര്‍ അറസ്റ്റില്‍
പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പടെ ആറു പേരാണ് കേസിലെ പ്രതികൾ

കൊല്ലം: മുഖത്തലയിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ.വിദ്യാര്‍ഥിയായ തേജസ് (18) ആണ് കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പടെ ആറു പേരാണ് കേസിലെ പ്രതികൾ. ക്ഷേത്രോത്സവത്തിനിടെ ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മുഖത്തല ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയതായിരുന്നു തേജസ്. കെട്ടുകാഴ്ചകൾ വരുന്നതിനിടെ മറ്റൊരു സംഘം തേജസുമായി തർക്കമുണ്ടായി. ഇതിന് പിന്നാലെ അഞ്ചംഗം സംഘം തേജസിനെ പിന്നിൽ നിന്ന് കുത്തുകയായിരുന്നു. ശ്വാസകോശത്തിലേറ്റ കുത്താണ് മരണകാരണം. കുത്തേറ്റ് രക്തം വാർന്ന് കിടന്ന തേജസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഖത്തല സ്വദേശികളായ ആദിത്യൻ, ബിനു, പ്രജിത്ത്, അഖിൽ രാജ് എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് പേരുമാണ് പ്രതികൾ.
സംഭവത്തിന് ശേഷം പ്രതികൾ സുഹൃത്തായ അഖിൽ രാജിന്‍റെ വീട്ടിൽ അഭയം തേടി. അതിനിടെ തേജസിനെ കുത്തിയ ആദിത്യൻ അവിടെ നിന്ന് രക്ഷപ്പെട്ടു. പിന്നാലെ പൊലീസ് പിടിയിലായ ആദിത്യനെ ചോദ്യം ചെയ്തതിൽ കൂട്ടുപ്രതികൾ കൊട്ടിയത്തെ ഒഴിഞ്ഞ സ്ഥലത്തുണ്ടെന്ന് കണ്ടെത്തി. അവിടെ പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. അതിനിടെ പൊലീസിനെ വഴി തെറ്റിക്കാനും ആദിത്യൻ ശ്രമിച്ചു. അവസാനം മീയണ്ണൂരിന് സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് മറ്റ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് അഖിൽ രാജാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Adjust Story Font
16

