എസ്ഡിപിഐയുടെ വോട്ട് കച്ചവടം സമുദായം തിരിച്ചറിയണം: ഐഎസ്എം
തീവ്ര ചിന്താഗതി പുലർത്തുകയും അപരമതവിദ്വേഷം പടർത്തുന്ന രൂപത്തിലുള്ള മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്യുന്ന, കൊലപാതക രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന എസ്ഡിപിഐയുമായി രാഷ്ട്രീയ ചങ്ങാത്തമുണ്ടാക്കിയ സിപിഎം നിലപാട് അത്യന്തം അപകടകരമാണെന്ന് ഐഎസ്എം സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു

- Published:
11 April 2026 8:25 PM IST

കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ രക്ഷകരെന്ന വ്യാജേന രാഷ്ട്രീയ, സാമൂഹ്യപ്രവർത്തനം നടത്തുന്ന എസ്ഡിപിഐ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിച്ച കാപട്യം സമുദായം തിരിച്ചറിയണമെന്ന് ഐഎസ്എം. ഏതെങ്കിലും വ്യക്തികളോടുള്ള വിരോധംകൊണ്ട് പച്ചയായി വർഗീയത പറയുകയും വർഗീയ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരെ ചുമക്കുന്ന പാർട്ടികൾക്ക് പരസ്യമായി അനുയായികളുടെ വോട്ട് വിറ്റ എസ്ഡിപിഐ നേതൃത്വം രാഷ്ട്രീയ കാപട്യത്തിന്റെ അടയാളമായി മാറിയിരിക്കുകയാണ്. തീവ്ര ചിന്താഗതി പുലർത്തുകയും അപരമതവിദ്വേഷം പടർത്തുന്ന രൂപത്തിലുള്ള മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്യുന്ന, കൊലപാതക രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന എസ്ഡിപിഐയുമായി രാഷ്ട്രീയ ചങ്ങാത്തമുണ്ടാക്കിയ സിപിഎം നിലപാട് അത്യന്തം അപകടകരമാണെന്ന് ഐഎസ്എം സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു.
ഒരു ഭാഗത്ത് ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന വർഗീയത പറയുന്നവരെ പ്രോത്സാഹിപ്പിക്കുകയും മറുഭാഗത്ത് ന്യൂനപക്ഷങ്ങൾ തള്ളിക്കളഞ്ഞ തീവ്രവിഭാഗങ്ങളെ കൂടെ കൂട്ടുകയും ചെയ്യുന്ന രാഷ്ട്രീയ പാപ്പരത്തം പരിഹരിക്കാൻ കഴിയാത്ത സങ്കീർണതകളാണ് സിപിഎമ്മിലും കേരളത്തിന്റെ പൊതുമണ്ഡലത്തിലും സൃഷ്ടിക്കുക. സമുദായ സംരക്ഷകരെന്ന് അവകാശപ്പെട്ട് ചെറുപ്പക്കാരെ വികാരം കൊള്ളിച്ചിരുന്ന എസ്ഡിപിഐ സ്വാർഥ താൽപര്യങ്ങൾക്കായി പരസ്യമായി വോട്ട് കച്ചവടം നടത്തിയത് ആ പാർട്ടിയുടെ അനുയായികൾ തിരിച്ചറിയണം. മുസ്ലിം സമുദായം തള്ളിക്കളഞ്ഞ ഈ തീവ്ര വിഭാഗത്തിന്റെ ആശയദാരിദ്ര്യവും കാപട്യവും തീവ്രവാദവും വരും നാളുകളിൽ കൂടുതൽ തുറന്നുകാണിക്കാൻ കൂട്ടായ്മകൾ രൂപപ്പെടണമെന്നും ഐഎസ്എം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സുബൈർ പീടിയേക്കൽ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി, ഷംസീർ കൂത്തുപറമ്പ്, യാസർ കോഴിക്കോട്, ഷാഹിദ് മുസ്‌ലിം ഫാറൂഖി, മുഹമ്മദ് ഷാഫി, ജലീൽ മാമാങ്കര, ആദിൽ അത്വീഫ്, സഅദുദ്ദീൻ സ്വലാഹി, ഡോ. നൗഫൽ ബഷീർ പ്രസംഗിച്ചു.
Adjust Story Font
16
