Quantcast

മഹുവാ മൊയ്ത്രക്ക് നോട്ടീസ് അയച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം: കേരള പൊലീസ്

തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്ര ഉൾപ്പെടെയുള്ളവർ വിമർശനമുന്നയിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    25 March 2026 2:46 PM IST

മഹുവാ മൊയ്ത്രക്ക് നോട്ടീസ് അയച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം: കേരള പൊലീസ്
X

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്ര ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചത് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണെന്ന് കേരള പൊലീസ്. സംഭവത്തിൽ കമ്മീഷൻ ഔദ്യോഗികമായി വിശദീകരണം നൽകുകയും നടപടിയെടുക്കുകയും ചെയ്തിട്ടും സമൂഹമാധ്യമങ്ങളിൽ തുടരുന്ന പ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്നതാണെന്ന് വിലയിരുത്തിയാണ് പൊലീസിനെക്കൊണ്ട് നോട്ടീസ് അയപ്പിക്കാൻ കമ്മീഷൻ തീരുമാനിച്ചത്.

കത്തിൽ ബിജെപി സീൽ പതിഞ്ഞ സംഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മഹുവാ മൊയ്ത്രയ്ക്കും യുപിയിലെ മാധ്യമപ്രവർത്തകൻ പീയുഷ് റായ്ക്കും കഴിഞ്ഞ ദിവസമാണ് കേരള പൊലീസ് നോട്ടീസ് നൽകിയത്. ഇവരുടെ പോസ്റ്റുകൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും നോട്ടീസിൽ പറയുന്നു. വിവാദ പോസ്റ്റുകൾ ഉടനടി നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അതേസമയം, പൊലീസിന്റെ നോട്ടീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മഹുവാ മൊയ്ത്ര ഈ നടപടിയെ രൂക്ഷമായി പരിഹസിച്ചു. തന്റെ പോസ്റ്റ് സാമുദായിക ഐക്യം തകർക്കുമെന്ന നോട്ടീസിലെ പരാമർശത്തെയാണ് അവർ പ്രധാനമായും വിമർശിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നെറ്റിയിൽ ബിജെപി ചിഹ്നം പതിച്ച ഫോട്ടോ താൻ മുൻപ് എക്സിൽ പങ്കുവെച്ചിരുന്നെന്നും അത് ഇതിനേക്കാൾ സാമുദായിക ഐക്യം തകർക്കുന്നതല്ലേ എന്നും അവർ ചോദിച്ചു. കമ്മീഷനെ 'വാനിഷ് കുമാർ' എന്നാണ് മഹുവ പരിഹാസരൂപേണ വിശേഷിപ്പിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കമ്മീഷൻ നൽകിയ കത്തിൽ ബിജെപിയുടെ സീൽ വന്നത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. എന്നാൽ ഇതൊരു സാങ്കേതിക പിഴവ് മാത്രമാണെന്നും, പിഴവ് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തിരുത്തൽ നടത്തിയിരുന്നതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വിശദീകരിച്ചിരുന്നു. ഈ സംഭവത്തിന് ഉത്തരവാദിയായ ജീവനക്കാരനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story