മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ
മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും തുളസീധരൻ പള്ളിക്കൽ മീഡിയവണിനോട് പറഞ്ഞു

- Published:
25 March 2026 5:31 PM IST

കോട്ടയം: മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തെ ചൊല്ലി എസ്ഡിപിഐയിൽ ഭിന്നത. വിയോജിപ്പ് പരസ്യമാക്കി സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ രംഗത്തെത്തി. എസ്ഡിപിഐ മത്സരിച്ചാൽ അത് ബിജെപിക്ക് സഹായകരമാകുന്ന നിലപാടായി മാറും. മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും തുളസീധരൻ പള്ളിക്കൽ മീഡിയവണിനോട് പറഞ്ഞു.
കേരളത്തിൽ ബിജെപിക്ക് വലിയ സ്വാധീനമുള്ള മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കുന്നത് മതേതര വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2016-ൽ 75 വോട്ടിനും 2021ൽ 745 വോട്ടിനുമാണ് യുഡിഎഫ് മഞ്ചേശ്വരത്ത് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എസ്ഡിപിഐക്ക് എതിരെ പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എസ്ഡിപിഐ തീരുമാനിച്ചത്.
മഞ്ചേശ്വരത്ത് പൊതുസ്ഥാനാർഥിയെ പിന്തുണയ്ക്കാമെന്ന് തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിന് എൽഡിഎഫ് പിന്തുണയുണ്ടെന്നാണ് കരുതുന്നത്. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർഥിയെ നിർത്തിയപ്പോൾ പാലക്കാട് നിർത്തിയിട്ടില്ല. ഇതിലൂടെ യുഡിഎഫിന്റെ രണ്ട് സീറ്റ് കുറയ്ക്കാനാവുമെന്നാണ് എൽഡിഎഫ് കരുതുന്നതെന്നും തുളസീധരൻ പള്ളിക്കൽ പറഞ്ഞു.
Adjust Story Font
16
