ബിജെപിയുടെ ബജറ്റിൽ തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കും പകരം പശുവും ആമയുമാണ് ഉണ്ടാവുക: വി.ശിവൻകുട്ടി
ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും അവഗണിച്ചുവെന്നും മന്ത്രി വിമർശിച്ചു

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ച നടപടിയെ പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടി. ബിജെപിയുടെ ബജറ്റിൽ തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കും പകരം പശുവും ആമയുമാണ് ഉണ്ടാവുക, അവരുടെയൊക്കെ നല്ല സമയം. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിക്കാതെ കടലാമ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാന്‍ കേരളത്തിലടക്കം പദ്ധതി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരിഹാസം.
ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും അവഗണിച്ചുവെന്നും മന്ത്രി വിമർശിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ മാത്രം ലക്ഷ്യംവെച്ചുള്ള ബജറ്റ് സ്‌കൂള്‍ വിദ്യാഭ്യാസത്തെ പൂർണമായും അവഗണിച്ചു. പൊതു വിദ്യാഭ്യാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം. കോര്‍പ്പറേറ്റ് നയങ്ങള്‍ സംരക്ഷിക്കാനുള്ള ബജറ്റാണ് നടന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന ബജറ്റില്‍ നിന്നും കേന്ദ്രം പാഠം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിപക്ഷ നേതാവ് പരാജയ ഭീതിമൂലം രാഷ്ട്രീയ മര്യാദ ലംഘിച്ച സാഹചര്യത്തിലാണ് തിരിച്ചും പറയേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു. വ്യക്തിപരമായി അദ്ദേഹവുമായി ഒരു പ്രശ്നവുമില്ലെന്നും എല്ലാവരും തനിക്ക് കീഴിലാണെന്ന് ചിന്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെക്രട്ടേറിയറ്റിന് മുന്നിൽ വെച്ച് വാട, പോട എന്നെല്ലാം വിളിച്ചതിന് ശേഷം ഒരു പരിപാടിയിൽ ഒരുമിച്ച് പങ്കെടുത്തു. അപ്പോൾ എനിക്കെതിരെ ആഞ്ഞടിച്ചു എന്ന് പറഞ്ഞു. ഞാനും തിരിച്ച് ആഞ്ഞടിക്കാമെന്ന് പറഞ്ഞു. തുടർന്ന് സന്തോഷത്തോടെ പിരിഞ്ഞു.' ശിവൻകുട്ടി പറഞ്ഞു.
Adjust Story Font
16

