'ഇന്ത്യൻ ടീമിനുള്ളിൽ ഭിന്നത സൃഷ്ടിക്കുന്നു'; ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ പെരുമാറ്റരീതി ഡ്രസ്സിങ് റൂമിൽ വലിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതായി മുൻ താരം അതുൽ വസൻ. ഗംഭീറിന്റെ അമിതമായ അഹങ്കാരം കാരണം ടീമിലെ പല കളിക്കാരും സന്തുഷ്ടരല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ചെറുപ്പം മുതൽ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന സ്വഭാവമാണ് ഗംഭീറിന്റേതെന്നും, തന്റെ തീരുമാനങ്ങൾ അംഗീകരിക്കാത്തവരെ അദ്ദേഹം ലക്ഷ്യം വെക്കുമെന്നും വസൻ കുറ്റപ്പെടുത്തി.
'എനിക്ക് ഗംഭീറിനെ ചെറുപ്പം മുതൽ നേരിട്ട് അറിയാം. ഞാനുമായി കുറെ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ രീതിക്ക് നിന്നില്ലെങ്കിൽ പിന്നെ കാര്യങ്ങൾ പ്രശ്നത്തിലാവും. ഡൽഹി ക്രിക്കറ്റിൽ ആയിരുന്നപ്പോഴേ മറ്റുള്ളവരെ വിരട്ടി നിർത്തുന്ന ഒരു രീതി അദ്ദേഹത്തിനുണ്ട്." വിക്കി ലൽവാനിയുമായുള്ള അഭിമുഖത്തിൽ അതുൽ വസൻ പറഞ്ഞു.
'ചെറുപ്പം മുതൽ അദ്ദേഹത്തിന്റെ പ്രകൃതം ഇങ്ങനെ തന്നെയാണ്. നല്ല സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിൽ നിന്നാണ് വരുന്നത്, അതോടൊപ്പം ബുദ്ധിയുള്ള കളിക്കാരനുമാണ്. പക്ഷേ അവന്റെ അഹങ്കാരം മറ്റൊരു തലത്തിലാണ്. പകൽ വെളിച്ചത്തിൽ നിന്നിട്ട് ഇത് രാത്രിയാണെന്ന് അദ്ദേഹം പറഞ്ഞാൽ അത് മറ്റുള്ളവർ വിശ്വസിക്കണം. ഗംഭീറിന്റെ താളത്തിനൊത്ത് തുള്ളിയില്ലെങ്കിൽ അവർ ലിസ്റ്റിലുണ്ടാകും. അവരെ ദ്രോഹിക്കാൻ പരമാവധി നോക്കും. പക്ഷേ ഈ സ്വഭാവം കളിക്കളത്തിൽ അദ്ദേഹത്തെ സഹായിച്ചിട്ടുമുണ്ട്.' വസൻ കൂട്ടിച്ചേർത്തു.
വിരാട് കോഹ്ലിയുമായുള്ള ഗംഭീറിന്റെ തർക്കങ്ങൾ അദ്ദേഹത്തിന്റെ അഹങ്കാരത്തിന്റെ ഫലമാണെന്ന് വസൻ ചൂണ്ടിക്കാട്ടി. ടീം വിജയിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ പുറത്തുവരില്ലെങ്കിലും, തോൽവികൾ ഉണ്ടാകുമ്പോൾ ഇതെല്ലാം വലിയ തിരിച്ചടിയാകും. നിലവിൽ ടീമിലെ ചിലർ വലിയ മാനസിക സമ്മർദ്ദത്തിലാണെന്നും എന്നാൽ ഭയം കാരണം ആരും പ്രതികരിക്കുന്നില്ലെന്നുമാണ് മുൻ ഇന്ത്യൻ താരത്തിന്റെ ആരോപണം.
Adjust Story Font
16

