വെടിനിർത്തലിന് പുല്ലുവില; ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 31 ഫലസ്തീനികൾ കൊല്ലപ്പെട്ടു
ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന ഗസ്സ വെടിനിർത്തലിന്റെ ഒന്നാം ഘട്ടത്തിൽ ഇസ്രായേൽ സൈന്യം പിൻവാങ്ങിയ പ്രദേശങ്ങളിലാണ് (യെല്ലോ ലൈൻ) ആക്രമണങ്ങൾ നടന്നത്

- Published:
1 Feb 2026 10:42 AM IST

ഗസ്സ: റഫ അതിർത്തി തുറക്കാനിരിക്കെ ഇസ്രായേലിന്റെ ശക്തമായ ബോംബാക്രമണത്തിൽ ഗസ്സയിൽ കുട്ടികളടക്കം 31 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ അൽ മവാസി ഏരിയയിൽ കുടിയിറക്കപ്പെട്ട ഫലസ്തീനികൾ താമസിക്കുന്ന ടെന്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം ഏഴുപേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി അടിയന്തര സേവന വിഭാഗം അറിയിച്ചു. ഒക്ടോബറിൽ പ്രാബല്യത്തിൽ വന്ന ഗസ്സ വെടിനിർത്തലിന്റെ ഒന്നാം ഘട്ടത്തിൽ ഇസ്രായേൽ സൈന്യം പിൻവാങ്ങിയ പ്രദേശങ്ങളിലാണ് (യെല്ലോ ലൈൻ) ഈ ആക്രമണങ്ങൾ നടന്നത്.
ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥി ഏജൻസി (UNRWA) തലവൻ ഫിലിപ്പ് ലസാരിനി ഈ ആക്രമണങ്ങളെ അപലപിച്ചു. മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ചതിന് അപലപിക്കുകയും സംയമനം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
വെള്ളിയാഴ്ച റഫയിലെ തുരങ്കത്തിലൂടെ എട്ട് ഫലസ്തീൻ പോരാളികൾ പുറത്തുവന്നത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും അതിനുള്ള തിരിച്ചടിയാണ് ഈ ആക്രമണങ്ങളെന്നുമാണ് ഇസ്രായേൽ സൈന്യത്തിന്റെ വാദം. ആരോപണം നിഷേധിച്ച ഹമാസ് കരാറുകൾ പാലിക്കാത്ത ശത്രുവിന്റെ കുറ്റകൃത്യമാണിതെന്ന് പ്രതികരിച്ചു. യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇതുവരെ 524 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
2024 മെയ് മാസത്തിന് ശേഷം ആദ്യമായി ഞായറാഴ്ച റഫാ അതിർത്തി തുറക്കാൻ ഇസ്രായേൽ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, സുരക്ഷാ അനുമതി നൽകിയവർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ എന്നും സഹായ സാമഗ്രികളോ മാനുഷിക വിതരണങ്ങളോ അനുവദിക്കില്ലെന്നും ഇസ്രായേൽ വ്യക്തമാക്കി. 2023 ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 71,600-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
Adjust Story Font
16
