കോഴിക്കോട് റെയില്‍വെ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തു പിടികൂടി
ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യാത്രക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട് ട്രെയിനില്‍ നിന്നും സ്ഫോടക വസ്തു ശേഖരം പിടികൂടി. പുലര്‍ച്ചെ നാലു മണിയോടെയാണ് ചെന്നൈ മംഗലൂരു സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ നിന്നും ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റനേറ്ററുകളും പിടികൂടിയത്. സംഭവത്തില്‍ തമിഴ്നാട് തിരുവണ്ണാമല സ്വദേശി രമണിയെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു.
ചെന്നൈ മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് തിരൂര്‍ സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് ആര്‍.പി.എഫിന്‍റെ പ്രത്യക സംഘം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സീറ്റിനടയിലെ ബാഗില്‍ നിന്നും 117 ജലാറ്റിന്‍ 350 സ്ററിക്കുകളും ഡിറ്റനേറ്ററുകളും കണ്ടെത്തി. സീറ്റിലിരുന്ന തിരുവണ്ണാമല സ്വദേശി രമണിയെ ആര്‍.പി. എഫ് കസ്റ്റഡിയിലെടുത്തു. കട്പാടിയില്‍ നിന്നും തലശേരിക്കായിരുന്നു ഇവര്‍ ടിക്കറ്റ് എടുത്തിരുന്നത്. കോഴിക്കോട് ആര്‍.പി.എഫ് സ്റ്റേഷനില്‍ എത്തിച്ച് ഇവരെ ചോദ്യം ചെയ്തു. കിണര്‍ നിര്‍മാണത്തിന് പാറ പൊട്ടിക്കുന്നതിന് വേണ്ടിയാണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടു വന്നതെന്ന് ഇവര്‍ മൊഴി നല്‍കി.
ഇവരെ തുടര്‍ നടപടികള്‍ക്കായി റയില്‍വേ പൊലീസിന് കൈമാറിയിട്ടുണ്ട്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.