ഉവൈസി തമിഴ്നാട്ടില്‍ മത്സരിക്കും; ദിനകരനുമായി സഖ്യം
എ.ഐ.എം.ഐ.എം തമിഴ്‌നാട്ടിൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വനിയമ്പാടിയിൽ പതിനായിരത്തോളം വോട്ടുകൾ നേടിയിരുന്നു
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം മൂന്നു സീറ്റുകളിൽ മത്സരിക്കും. വാണിയമ്പാടി, ശങ്കരപുരം, കൃഷ്ണഗിരി എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് സ്ഥാനാർഥികളെ നിർത്തുക. ടി.ടി.വി ദിനകരന്‍റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്‍റെ (എ.എം.എം.കെ) ഭാഗമായാണ് എ.ഐ.എം.ഐ.എം തമിഴ്നാട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എ.എം.എം.കെ കഴിയുന്നത്ര സീറ്റുകളിൽ മത്സരിക്കുമെന്നും ദിനകരൻ പറഞ്ഞു.
എ.ഐ.എം.ഐ.എം തമിഴ്‌നാട്ടിൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വനിയമ്പാടിയിൽ പതിനായിരത്തോളം വോട്ടുകൾ നേടിയിരുന്നു. സംയുക്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മാർച്ച് 13ന് ചെന്നൈയിൽ മഹാസമ്മേളനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ മിക്കവാറും എല്ലാ മുസ്‌ലിം പാർട്ടികളും ഡിഎംകെ ക്യാമ്പിലാണ്. കടയനല്ലൂർ, രാമനാഥപുരം, അംബൂർ എന്നിവിടങ്ങളിൽ കാര്യമായ അടിത്തറയുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ), രാമനാഥപുരം, പാളയംകോട്ട എന്നിവിടങ്ങളിൽ സ്വാധീനമുള്ള എം എച്ച് ജവാഹിരുല്ലയുടെ മനിതനേയ മക്കൾ കച്ചി (എംഎംകെ) എന്നിവ അതിൽ ഉൾപ്പെടുന്നു.
ടി.ടി.വി ദിനകരനും എം.ഐ.എം തമിഴ്നാടിന്‍റെ ചുമതലയുള്ള മുഹമ്മദ് റഹ്മത്തുള്ള തയ്യിബും സംസ്ഥാന അധ്യക്ഷൻ വക്കീൽ അഹമ്മദും തമ്മിലാണ് സഖ്യ ചർച്ചകൾ പൂർത്തിയാക്കിയത്.