ജിയോ ആധിപത്യത്തിന് വെല്ലുവിളി ?; വിഐ തിരിച്ചു വരുന്നു

ഈ വിധി വെറും ഒരു നിയമവിജയം മാത്രമല്ല. വര്‍ഷങ്ങളായി സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുകിടന്ന വിഐക്ക് ലഭിച്ച വലിയൊരു ഓക്‌സിജന്‍ സിലിണ്ടറാണ്.എന്താണ് ഈ കേസ്? എങ്ങനെ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് വിഐ എത്തി? ഈ വിധി ഇന്ത്യന്‍ ടെലികോം മേഖലയെ എങ്ങനെ ബാധിക്കും?

Update: 2026-06-11 06:51 GMT

ഇന്ത്യന്‍ ടെലികോം രംഗത്ത് വലിയൊരു മാറ്റത്തിന് വഴിയൊരുങ്ങുകയാണ്. ഒരുകാലത്ത് തകര്‍ച്ചയുടെ വക്കിലെത്തിയിരുന്ന വോഡഫോണ്‍-ഐഡിയ, വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള സൂചനകളാണ് കാണുന്നത്. കാരണം, ബോംബെ ഹൈക്കോടതിയില്‍ നിന്ന് കമ്പനിക്ക് അനുകൂലമായ ഒരു നിര്‍ണായക വിധി ലഭിച്ചിരിക്കുകയാണ്.

ഈ വിധി വെറും ഒരു നിയമവിജയം മാത്രമല്ല. വര്‍ഷങ്ങളായി സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുകിടന്ന വിഐക്ക് ലഭിച്ച വലിയൊരു ഓക്‌സിജന്‍ സിലിണ്ടറാണ്.എന്താണ് ഈ കേസ്? എങ്ങനെ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് വിഐ എത്തി? ഈ വിധി ഇന്ത്യന്‍ ടെലികോം മേഖലയെ എങ്ങനെ ബാധിക്കും?നമുക്ക് നോക്കാം.

Advertising
Advertising

2016-ന് മുമ്പ് ഇന്ത്യയിലെ ടെലികോം വിപണി പ്രധാനമായും മൂന്ന് കമ്പനികളുടെ കൈകളിലായിരുന്നു. വോഡഫോണ്‍, ഐഡിയ. എയര്‍ടെല്‍. ലക്ഷക്കണക്കിന് ഉപഭോക്താക്കളും സ്ഥിരമായ വരുമാനവും ഇവര്‍ക്കുണ്ടായിരുന്നു. പക്ഷേ 2016 സെപ്റ്റംബറില്‍ ഒരു പുതിയ താരം രംഗത്തെത്തി.റിലയന്‍സ് ജിയോ.

ആ വരവ് സാധാരണമായിരുന്നില്ല. സൗജന്യ വോയ്‌സ് കോളുകള്‍. മാസങ്ങളോളം ഫ്രീ ഡാറ്റ. വിലകുറഞ്ഞ 4ജി സേവനങ്ങള്‍. ഇന്ത്യന്‍ ടെലികോം ചരിത്രം തന്നെ മാറ്റിമറിച്ച നീക്കങ്ങളായിരുന്നു അത്.മറ്റ് കമ്പനികള്‍ക്ക് തിരിച്ചടി കനത്തതായിരുന്നു. ഉപഭോക്താക്കളെ നഷ്ടപ്പെടാതിരിക്കാന്‍ അവര്‍ക്ക് പ്ലാനുകളുടെ വില വെട്ടിക്കുറയ്‌ക്കേണ്ടി വന്നു.വരുമാനം ഇടിഞ്ഞു.ലാഭം അപ്രത്യക്ഷമായി.പല കമ്പനികളും നിലനില്‍പ്പിനായി പോരാടാന്‍ തുടങ്ങി.ഈ സാഹചര്യത്തിലാണ് വോഡഫോണും ഐഡിയയും ഒന്നിക്കുന്നത്. 2018-ല്‍ രണ്ട് കമ്പനികളും ലയിച്ചു.അങ്ങനെ വിഐ ജനിച്ചു.

ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായി മാറിയെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല.ജിയോ അതിവേഗം 4ജി വ്യാപിപ്പിച്ചു.ശേഷം 5ജിയിലും മുന്നേറി.എയര്‍ടെലും വലിയ നിക്ഷേപങ്ങളുമായി രംഗത്തുണ്ടായിരുന്നു.പക്ഷേ വിഐക്ക് ആവശ്യത്തിന് പണം സമാഹരിക്കാന്‍ കഴിഞ്ഞില്ല.നെറ്റ്വര്‍ക്ക് വികസനം മന്ദഗതിയിലായി.

സേവന നിലവാരത്തെക്കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ചു.ഫലമായി കോടിക്കണക്കിന് ഉപഭോക്താക്കള്‍ വിഐ വിട്ടുപോയി.ചിലര്‍ ജിയോയിലേക്ക്. മറ്റുചിലര്‍ എയര്‍ടെലിലേക്ക്.എന്നാല്‍ വിഐയുടെ ഏറ്റവും വലിയ പ്രശ്‌നം ഉപഭോക്തൃ നഷ്ടമല്ലായിരുന്നു.സര്‍ക്കാരിനോടുള്ള വന്‍ സാമ്പത്തിക ബാധ്യതകളായിരുന്നു.സ്‌പെക്ട്രം ഫീസ്.ലൈസന്‍സ് ഫീസ്.പലിശ.പിഴ.ഇവയെല്ലാം ചേര്‍ന്ന് പതിനായിരക്കണക്കിന് കോടി രൂപയുടെ ബാധ്യത കമ്പനിയ്ക്ക് മുകളില്‍ കുന്നുകൂടി.

ഒരു ഘട്ടത്തില്‍ കമ്പനി നിലനില്‍ക്കുമോ എന്ന സംശയം പോലും ഉയര്‍ന്നു.ഇതിനിടെയാണ് ഇപ്പോള്‍ ബോംബെ ഹൈക്കോടതിയില്‍ നിന്ന് നിര്‍ണായക വിധി വരുന്നത്.2012-ല്‍ ആരംഭിച്ച ഒരു തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഈ കേസ്.അധികമായി കൈവശം വെച്ചിരുന്ന സ്‌പെക്ട്രത്തിനായി ടെലികോം കമ്പനികളില്‍ നിന്ന് ഒറ്റത്തവണ അധിക ഫീസ് ഈടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ കോടതിയെ സമീപിച്ചു.

13 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി.കോടതി കമ്പനികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വിധിയിലൂടെ ടെലികോം മേഖലയ്ക്ക് മൊത്തത്തില്‍ ഏകദേശം 24,000 കോടി രൂപയുടെ ആശ്വാസം ലഭിക്കും.വിഐയ്ക്ക് മാത്രം ഏകദേശം 2,300 കോടി രൂപയുടെ നേട്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഇതോടൊപ്പം ചില ബാങ്ക് ഗ്യാരണ്ടികള്‍ മോചിപ്പിക്കാനുള്ള വഴിയും തുറന്നേക്കുംഅതായത് കമ്പനിക്ക് കൂടുതല്‍ പണം ലഭിക്കും.ആ പണം എവിടേക്കാണ് പോകുക?ഉത്തരം വ്യക്തമാണ്.5ജി വികസനത്തിലേക്ക്.കഴിഞ്ഞ കുറച്ച് മാസങ്ങളായി മുംബൈ, ഡല്‍ഹി, ബെംഗളൂരു, പട്ന തുടങ്ങിയ നഗരങ്ങളില്‍ വിഐ 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.പക്ഷേ ജിയോയെയും എയര്‍ടെലിനെയും അപേക്ഷിച്ച് വ്യാപനം ഇപ്പോഴും പിന്നിലാണ്.ഇപ്പോള്‍ ലഭിക്കുന്ന സാമ്പത്തിക ആശ്വാസം 5ജി വികസനം വേഗത്തിലാക്കാന്‍ സഹായിക്കും.

ഓഹരി വിപണിയും ഈ വാര്‍ത്തയെ സ്വാഗതം ചെയ്തു.വിധിക്ക് പിന്നാലെ വിഐ ഓഹരികള്‍ക്ക് നേട്ടമുണ്ടായി.നിക്ഷേപകരുടെ ആത്മവിശ്വാസവും വര്‍ധിച്ചു. എന്നാല്‍ ഒരു ചോദ്യം ഇപ്പോഴും ബാക്കിയുണ്ട്.ഈ വിധി മാത്രം വിഐയെ രക്ഷിക്കുമോ?ഉത്തരം അത്ര എളുപ്പമല്ല.കാരണം കമ്പനി ഇപ്പോഴും വലിയ കടബാധ്യതകള്‍ നേരിടുന്നുണ്ട്.ഉപഭോക്താക്കളെ തിരിച്ചുപിടിക്കണം.

നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്തണം.5ജി വ്യാപിപ്പിക്കണം.അതിന് വന്‍ നിക്ഷേപവും ആവശ്യമാണ്.എങ്കിലും ഒരു കാര്യം ഉറപ്പാണ്.വിഐ പൂര്‍ണമായും കളം വിട്ടിട്ടില്ല.ഇന്ത്യന്‍ ടെലികോം വിപണി ജിയോയുടെയും എയര്‍ടെലിന്റെയും മാത്രം കയ്യിലാകുന്നത് തടയാന്‍ ശക്തമായ മൂന്നാമതൊരു കമ്പനിയുടെ സാന്നിധ്യം അനിവാര്യമാണ്.

കാരണം മത്സരം ഉണ്ടെങ്കില്‍ മാത്രമേ വിലകള്‍ നിയന്ത്രണത്തിലാവൂ.സേവന നിലവാരം ഉയരൂ.ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ ലഭിക്കൂ.ഒരുകാലത്ത് തകര്‍ച്ചയുടെ വക്കിലെത്തിയ വിഐക്ക് കോടതി ഒരു പുതുജീവന്‍ നല്‍കിയിരിക്കുകയാണ്. പക്ഷേ ഈ അവസരം ഉപയോഗിച്ച് ജിയോയെയും എയര്‍ടെലിനെയും വെല്ലുവിളിക്കുന്ന ശക്തിയായി മാറാനാകുമോ? അതാണ് ഇനി ഇന്ത്യന്‍ ടെലികോം മേഖല ഉറ്റുനോക്കുന്നത്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News