വീടുകളിലെ 10 ലക്ഷം കിലോ സ്വര്‍ണം ലക്ഷ്യമിട്ട് കേന്ദ്രം; പഴയ പദ്ധതി വീണ്ടുമെത്തുന്നു

2015ല്‍ തുടങ്ങി കഴിഞ്ഞ വര്‍ഷം നിര്‍ത്തിയ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും കൊണ്ടു വരുന്നത്.

Update: 2026-07-06 13:03 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ വീടുകളിലെ പത്ത് ലക്ഷം കിലോ സ്വര്‍ണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. മുമ്പ് നിര്‍ത്തിയ സ്വര്‍ണം പണമാക്കല്‍ പദ്ധതി ഇതിനായി വീണ്ടും കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതി ചെലവ് കുറക്കാന്‍ ലക്ഷ്യമിട്ടാണ് 2015ല്‍ തുടങ്ങി കഴിഞ്ഞ വര്‍ഷം നിര്‍ത്തിയ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും കൊണ്ടു വരുന്നത്.

ഇക്കണോമിക്‌സ് ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും കൊണ്ടു വരുമെന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാഴ്ചക്കുള്ളില്‍ ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനമുണ്ടാവും.

Advertising
Advertising

പത്ത് ലക്ഷം കിലോ സ്വര്‍ണം ഇത്തരത്തില്‍ ശേഖരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ബാങ്കുകള്‍ക്കൊപ്പം ഇക്കുറി ജ്വല്ലറികളേയും പദ്ധതിയുടെ ഭാഗമാക്കിയേക്കും. കഴിഞ്ഞ തവണ ബാങ്കുകള്‍ക്ക് മാത്രമാണ് സ്വര്‍ണം ശേഖരിക്കാന്‍ അനുമതിയുണ്ടായിരതുന്നത്.

സ്വര്‍ണം വിപണിയിലേക്ക് എത്തിക്കുന്നതിലൂടെ ഇറക്കുമതി കൂട്ടാന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 7240 കോടിയാണ് സ്വര്‍ണ ഇറക്കുമതിക്കായി സര്‍ക്കാര്‍ ചെലവഴിച്ചത്. ഇന്ത്യന്‍ വീടുകളിലെ സ്വര്‍ണം വിപണിയിലെത്തിച്ചാല്‍ ഇതില്‍ വലിയൊരളവ് വരെ കുറവ് വരുത്താന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി

10 ഗ്രാം മുതല്‍ തൂക്കമുള്ള സ്വര്‍ണം പദ്ധതി പ്രകാരം നിക്ഷേപിക്കാന്‍ സാധിക്കുമായിരുന്നു. ഇതിന് കേന്ദ്രസര്‍ക്കാര്‍ പലിശയും നല്‍കും. പിന്നീട് കാലാവധി പൂര്‍ത്തിയായി തിരിച്ചെടുക്കുമ്പോള്‍ വിപണി വിലയോ പകരം സ്വര്‍ണമോ നല്‍കും. എന്നാല്‍, വെറും 98 ടണ്‍ സ്വര്‍ണമാണ് കഴിഞ്ഞ തവണ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ എത്തിയത്. ഇതിനൊപ്പം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത് കേന്ദ്രസര്‍ക്കാറിന്റെ പലിശച്ചെലവ് വര്‍ധിക്കാനും ഇടയാക്കി. വലിയ സാമ്പത്തികബാധ്യത പദ്ധതി മൂലം ഉണ്ടായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പദ്ധതി നിര്‍ത്തിയത്.

ഇത്തവണ കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ പദ്ധതി അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. സാധാരണക്കാര്‍ക്ക് സ്വര്‍ണത്തില്‍ നിന്നും പലിശവരുമാനം നേടാനുള്ള അവസരം കൂടിയാണ് ജനങ്ങള്‍ക്ക് ഇതിലൂടെ കൈവരുന്നത്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News