പശ്ചിമ ബംഗാളിൽ ഇടതും കോൺഗ്രസും നേതൃത്വം നൽകുന്ന സഖ്യം തെരഞ്ഞെടുപ്പിനു മുൻപേ പ്രതിസന്ധിയില്‍
സഖ്യത്തിലുള്ള അബ്ബാസ് സിദ്ധിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് വർഗീയ പാർട്ടി ആണെന്നും അവരെ സഖ്യത്തിലെടുത്തത് ഹൈക്കമാൻഡ് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാവ് ആനന്ദ് ശർമ രംഗത്ത് വന്നു
പശ്ചിമ ബംഗാളിൽ ഇടത് പക്ഷവും കോൺഗ്രസും നേതൃത്വം നൽകുന്ന സഖ്യം തെരഞ്ഞെടുപ്പിനു മുൻപേ പ്രതിസന്ധിയിലായി. സഖ്യത്തിലുള്ള അബ്ബാസ് സിദ്ധിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് വർഗീയ പാർട്ടി ആണെന്നും അവരെ സഖ്യത്തിലെടുത്തത് ഹൈക്കമാൻഡ് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാവ് ആനന്ദ് ശർമ രംഗത്ത് വന്നു. അബ്ബാസ് സിദ്ധിഖി സീറ്റ് വിഭജന ചർച്ചയിൽ അതൃപ്‌തി അറിയിച്ചതിന് പിന്നാലെ വന്ന ആനന്ദ് ശർമയുടെ പരാമർശം സഖ്യത്തിൽ വിളലുണ്ടാക്കും.
ബംഗാളിൽ ഇത്തവണ കോൺഗ്രസും ഇടത് പാർട്ടികളും ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമാണ് സഖ്യമായി മത്സരിക്കുന്നത്. ബിഹാറിൽ സഖ്യത്തിൽ ഉണ്ടായിരുന്ന ആർ.ജെ.ഡി ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ഒപ്പമാണ്. കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയക്കത്തതിലുള്ള പ്രതിഷേധം ഐ.എസ്.എഫ് നേതാവ് അബ്ബാസ് സിദ്ധിഖി പരസ്യമായി പറഞ്ഞതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ അവർ വർഗീയ പാർട്ടി ആണെന്ന് വിമർശിച്ചത് സഖ്യത്തിൽ കല്ല് കടിയായി. ഗാന്ധിജിയുടെയും നെഹ്രുവിന്‍റെയും മതേതര പാരമ്പര്യം പിന്തുടരുന്ന കോൺഗ്രസ് പാർട്ടിക്ക് ചേർന്ന നടപടി അല്ല പുതിയ സഖ്യമെന്നും വിഷയം പ്രവർത്തക സമിതിയിൽ ചർച്ച ചെയ്യണമെന്നുമാണ് ആനന്ദ് ശർമ പറഞ്ഞത്.
എന്നാൽ ഹൈക്കമാന്‍ഡുമായി ആലോചിച്ച ശേഷമാണു സഖ്യത്തില്‍ ഏർപ്പെട്ടതെന്ന് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. എന്തായാലും വിഷയം കൂടുതൽ സങ്കീർണമാകാനാണ് സാധ്യത. ബംഗാളിലെ മുസ്ലിം വിഭാഗത്തിനിടയിൽ സ്വാധീനമുള്ള പാർട്ടിയാണ് ഇന്ത്യൻ സെക്കുലർ ഫ്രണ്ട്.