കോഹ്ലി ഔട്ട്, പിന്നാലെ ജഡേജയും; ഇന്ത്യയ്ക്ക് ബോലൻഡ് ഷോക്ക്

ലോക കിരീടത്തിലേക്ക് അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ഇനിയും 254 റൺസ് ദൂരമുണ്ട് ഇന്ത്യയ്ക്ക്

Update: 2023-06-11 10:35 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടൻ: ലോക ടെസ്റ്റ് കിരീടം ലക്ഷ്യമിട്ട് അഞ്ചാം ദിനം ഓവലിലിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി. മികച്ച ഫോമിൽ ക്രീസിൽ നിലയുറപ്പിച്ചിരുന്ന വിരാട് കോഹ്ലിയെയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും ഒരേ ഓവറിൽ പുറത്താക്കി സ്‌കോട്ട് ബോലൻഡ് ആണ് ഇന്ത്യയ്ക്ക് ആദ്യ ഷോക്ക് നൽകിയത്. അവസാനദിനം ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 190 എന്ന നിലയിലാണ് ഇന്ത്യ. കിരീടത്തിലേക്ക് അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ഇനിയും 254 റൺസ് ദൂരമുണ്ട് ഇന്ത്യയ്ക്ക്.

ഇന്നലെ കളി നിർത്തുമ്പോൾ മൂന്നിന് 164 എന്ന മികച്ച നിലയിലായിരുന്നു ഇന്ത്യ. 44 റൺസുമായി കോഹ്ലിയും 20 റൺസുമായി അജിങ്ക്യ രഹാനെയും ക്രീസിൽ നിലയുറപ്പിച്ചുകഴിഞ്ഞിരുന്നു. ചേസിങ്ങിൽ മികച്ച റെക്കോർഡുള്ള കോഹ്ലിയെ പുറത്താക്കുക തന്നെയായിരുന്നു ഇന്ന് ആസ്‌ട്രേലിയയുടെ പ്രധാന പദ്ധതിയും. സിംഗിളും ഡബിളുമായി ഇന്നലെ നിർത്തിയേടത്തുനിന്ന് കോഹ്ലിയും രഹാനെയും പുനരാരംഭിച്ചപ്പോൾ ഇന്ത്യൻ ആരാധകർ ആശ്വസിച്ചു. എന്നാൽ, ഏഴാം ഓവറിൽ ബോലൻഡ് പണിപറ്റിച്ചു. ബൊലാൻഡിന്റെ ഫുൾ വൈഡ് പന്തിൽ കവർ ഡ്രൈവിന് ശ്രമിച്ച കോഹ്ലിക്കു പാളി. ബാറ്റിൽ എഡ്ജായി പന്ത് സെക്കൻഡ് സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിന്റെ കൈയിൽ ഭദ്രം.

ഇന്ത്യൻ ആരാധകരെല്ലാം ഒറ്റയടിക്ക് മൗനത്തിലാണ്ട നിമിഷമായിരുന്നു അത്. അർധസെഞ്ച്വറിക്ക് ഒരു റൺസ് മാത്രം വേണ്ട സമയത്തായിരുന്നു വിക്കറ്റ്. 78 പന്ത് നേരിട്ട് ഏഴ് ഫോറുമായായി 49 റൺസെടുത്താണ് കോഹ്ലി മടങ്ങിയത്. കെ.എസ് ഭരതിനുമുൻപ് ആറാമനായി ഇറങ്ങിയത് രവീന്ദ്ര ജഡേജ. കോഹ്ലിക്കു ശേഷം ഇന്ത്യൻ ആരാധകരുടെയെല്ലാം പ്രതീക്ഷ ജഡേജയുടെ കൗണ്ടർ അറ്റാക്കിലായിരുന്നു. എന്നാൽ, നേരിട്ട രണ്ടാമത്തെ പന്തിൽ എഡ്ജായി താരവും പുറത്ത്. ഒരേ ഓവറിലാണ് ജഡേജയെ വിക്കറ്റ് കീപ്പർ അലെക്‌സ് ക്യാരിയുടെ കൈയിലെത്തിച്ച് ബോലൻഡ് വീണ്ടും ഇന്ത്യയെ ഞെട്ടിച്ചത്. 31 റൺസുമായി ആദ്യ ഇന്നിങ്‌സിലെ അർധശതകക്കാരൻ രഹാനെയും ഒൻപത് റൺസുമായി ശ്രീകാർ ഭരതുമാണ് ക്രീസിലുള്ളത്.

ആദ്യ ഇന്നിങ്‌സിലെ 173 റൺസ് ലീഡടക്കം 444 എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ആസ്‌ട്രേലിയ ഇന്ത്യയ്ക്ക് മുന്നിൽവച്ചത്. രണ്ടാം ഇന്നിങ്‌സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 270 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു ആസ്‌ട്രേലിയ. എന്നാൽ, ഏകദിനശൈലിയിൽ തകർത്തടിച്ചാണ് ഇന്ത്യ തുടങ്ങിയത്. നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് ഓസീസ് ബൗളർമാരെ അനായാസം നേരിട്ട് കാര്യങ്ങൾ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. എന്നാൽ, വിവാദ തീരുമാനത്തിലൂടെ ഗിൽ(18) ഔട്ടായതോടെ ഇന്ത്യയ്ക്ക് താളംപിഴച്ചു. അനാവശ്യ ഷോട്ടുകളിലൂടെ രോഹിതും(43) ചേതേശ്വർ പുജാരയും(27) പുറത്തായി. തുടർന്നായിരുന്നു കോഹ്ലിയും രഹാനെയും ചേർന്ന് ഇന്ത്യയുടെ രക്ഷാപ്രവർത്തനം ആരംഭിച്ചത്.

Summary: IND vs AUS, 2023 WTC Final Day 5 Live Updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News