'കിരീടം നേടി ഒരു സീസണ്‍ കൂടി കളിക്കും'; ധോണിയുടെ വിരമിക്കല്‍ തീരുമാനം വെളിപ്പെടുത്തി റെയ്‌ന

ചെപ്പോക്കിൽ നടന്ന മുംബൈയ്‌ക്കെതിരായ മത്സരശേഷം റെയ്‌നയും ധോണിയും ഏറെനേരം സംസാരിച്ചിരുന്നു

Update: 2023-05-09 06:51 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ഐ.പി.എൽ ഭാവിയെക്കുറിച്ച് വെളിപ്പെടുത്തി മുൻ സി.എസ്.കെ താരം സുരേഷ് റെയ്‌ന. ചെന്നൈ ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയാണ് താരം പുറത്തുവിട്ടത്. ധോണി ഇത്തവണ വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മുൻ ഇന്ത്യൻ നായകന്റെ ഉറ്റസുഹൃത്തുകൂടിയായ റെയ്‌നയുടെ വെളിപ്പെടുത്തൽ.

ഈ സീസണിൽ ധോണി വിരമിക്കില്ലെന്നാണ് റെയ്‌ന വ്യക്തമാക്കിയത്. ദിവസങ്ങൾക്കുമുൻപ് നേരിൽകണ്ടു സംസാരിച്ചപ്പോഴാണ് ധോണി തീരുമാനം അറിയിച്ചതെന്നും മുൻ ഇന്ത്യൻ താരം അറിയിച്ചു. ധോണിയുടെ പ്രതികരണവും റെയ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്.

കിരീടം നേടിയ ശേഷം ഒരു വർഷംകൂടി ടീമിനു വേണ്ടി കളിക്കുമെന്നാണ് ധോണി വ്യക്തമാക്കിയിരിക്കുന്നതെന്ന് റെയ്‌ന പറഞ്ഞു. താങ്കളാണ് ഞാൻ വിരമിക്കുന്ന കാര്യം തീരുമാനിച്ചതെന്നായിരുന്നു ലഖ്‌നൗവിനെതിരായ മത്സരത്തിനുമുൻപ് കമന്റേറ്റർ ഡാനി മോറിസന്റെ ചോദ്യത്തോട് ധോണി പ്രതികരിച്ചത്. 'മോറിസണോട് പറഞ്ഞതു പോലെ ധോണി കളിക്കുമെന്നാണ് എനിക്കു തോന്നുന്നത്. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ഐ.പി.എല്ലിന്റെയും ഇന്ത്യൻ ക്രിക്കറ്റിന്റെ ഗുണത്തിന് അദ്ദേഹം കളി തുടരണം. ഓരോ മത്സരത്തിനുശേഷവുമുള്ള ധോണിയുടെ പാഠശാല വളരെ പ്രധാനമാണ്. നിരവധി താരങ്ങളാണ് അദ്ദേഹത്തിനടുത്തുവന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചെടുക്കുന്നത്. വിരമിക്കുന്ന കാര്യം അദ്ദേഹമാണ് തീരുമാനിക്കേണ്ടത്.'-റെയ്‌ന കൂട്ടിച്ചേർത്തു.

കഴിഞ്ഞ ശനിയാഴ്ച ചെപ്പോക്കിൽ നടന്ന മുംബൈയ്‌ക്കെതിരായ മത്സരത്തിനുശേഷം റെയ്‌ന ചെന്നൈയുടെ ഡ്രെസിങ് റൂമിലെത്തുകയും ധോണി ഉൾപ്പെടെ താരങ്ങളുമായും ടീം സ്റ്റാഫുമായും സംസാരിക്കുകയും ചെയ്തിരുന്നു. സി.എസ്.കെ ജഴ്‌സിയണിഞ്ഞ് മത്സരശേഷമുള്ള പ്രസന്റേഷനിലും താരം പങ്കെടുത്തു. മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നൽകിയതും റെയ്‌നയായിരുന്നു.

Summary: 'After winning the trophy, I will play one more year'; former Chennai Super Kings batter Suresh Raina reveals MS Dhoni's decision on IPL future, saying that the CSK captain will not retire after the IPL 2023

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News