ഒത്തുകളി വിവാദം; പാക് ടീമിലേക്ക് തിരികെയെത്താൻ ഉമർ അക്മൽ പിഴയടച്ചത് 21 ലക്ഷം രൂപ

ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇടനിലക്കാർ സമീപിച്ച വിവരം ക്രിക്കറ്റ് ബോർഡിനെ അറിയിക്കാത്തതിലാണ് ഉമർ അക്മലിനെ കുറ്റക്കാരനായി പാകിസ്ഥാൻ ബോർഡ് കണ്ടെത്തിയത്.

Update: 2021-05-27 06:53 GMT
Advertising

ഒത്തുകളി വിവാദത്തെ തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിലക്കേർപ്പെടുത്തിയ ഉമർ അക്മൽ പിഴയടച്ചത് 45 ലക്ഷം പാക്കിസ്ഥാൻ രൂപ (ഏകദേശം 21 ലക്ഷം ഇന്ത്യൻ രൂപ). മൂന്ന് വർഷത്തേക്ക് ടീമിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട അക്മലിന് പിഴയടച്ചതോടെ സസ്പെൻഷൻ കാലാവധി 18 മാസമായി കുറഞ്ഞു കിട്ടി.

ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇടനിലക്കാർ സമീപിച്ച വിവരം ക്രിക്കറ്റ് ബോർഡിനെ അറിയിക്കാത്തതിലാണ് ഉമർ അക്മലിനെ കുറ്റക്കാരനായി പാകിസ്ഥാൻ ബോർഡ് കണ്ടെത്തിയത്. തുടർന്ന് താരത്തെ മൂന്ന് വർഷത്തേക്ക് വിലക്കുകകയായിരുന്നു. മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കമ്രാൻ അക്മലിന്റെ സഹോദരനാണ് ഉമർ അക്മൽ. 2020 ആദ്യമാണ് ഉമറിനെ ക്രിക്കറ്റിൽ നിന്നും സസ്പെന്റ് ചെയ്തത്. ശിക്ഷാ കാലാവധിയിൽ ഒരു വർഷത്തിലധികം ഇതിനിടെ പൂർത്തിയാക്കിയതോടെ ഉടൻ താരം കളിക്കളത്തിലേക്ക് മടങ്ങിവരും.

അഴിമതിവിരുദ്ധ യൂണിറ്റ് സംഘടിപ്പിക്കുന്ന പുനരധിവാസ പരിപാടിയിൽ കൂടി പങ്കെടുത്താൽ ശേഷം ഫിറ്റ്നസ് തെളിയിക്കുന്ന മുറക്ക് താരത്തിനു ക്രീസിലേക്കു തിരിച്ചെത്താം. 31 വയസ്സുകാരനായ ഉമർ അക്മൽ പാകിസ്ഥാൻ മധ്യനിര ബാറ്റ്സ്മാനും പാർട്ട് ടൈം ലെഗ് സിപിന്നറുമാണ്. 121ഏകദിനങ്ങളിൽ നിന്നായി ഇതുവരെ 3000 ലധികം റൺസും 84 ടി20 മത്സരങ്ങളിൽ നിന്നായി 1690 റൺസും നേടിയിട്ടുണ്ട്. 2019 നവംബറിനുശേഷം ഉമർ അക്മൽ പാകിസ്ഥാനായി കളിച്ചിട്ടില്ല.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News