സ്വത്തിനും ജോലിക്കുമായി മകള്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ വീണ്ടും ട്വിസ്റ്റ്; അച്ഛനെയും കൊലപ്പെടുത്തി?
ഒരു വര്‍ഷം മുമ്പ് അച്ഛന്‍ കൊല്ലപ്പെട്ടതിന് പിന്നിലും മകളാണെന്നാണ് ബന്ധുക്കള്‍ പരാതിപ്പെട്ടിരിക്കുന്നത്
ജയ്പൂര്‍: അമ്മയുടെ സ്വത്തും ജോലിയും സ്വന്തമാക്കാന്‍ 23കാരി മകള്‍ ഏഴ് ലക്ഷം രൂപക്ക് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ഒരു വര്‍ഷം മുമ്പ് അച്ഛന്‍ കൊല്ലപ്പെട്ടതിന് പിന്നിലും മകളാണെന്നാണ് ബന്ധുക്കള്‍ പരാതിപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ മരിച്ചപ്പോഴാണ് ആശ്രിത നിയമനത്തില്‍ അമ്മക്ക് ജോലി കിട്ടിയത്. ഈ ജോലി സ്വന്തമാക്കാനായാണ് മകള്‍ അമ്മയെ കൊലപ്പെടുത്തിയത്. പ്രതി ജയ്പൂര്‍ സ്വദേശിയായ ആയുഷി ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
ആയുഷി ശര്‍മയുടെ പിതാവ് വിജയ് ശര്‍മയുടെ മരണം സ്വാഭാവിക മരണമല്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സ്വത്തും ജോലിയും തട്ടിയെടുക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമായി കൊലപ്പെടുത്തിയതാണെന്ന സംശയമാണ് കുടുംബത്തിനുള്ളത്. പിതാവ് അസുഖബാധിതനായപ്പോള്‍ ചികിത്സ നല്‍കുന്നതില്‍ നിന്ന് ആയുഷി തടഞ്ഞു. ചികിത്സക്കാണെന്ന് പറഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. മൂന്ന് മാസമായി യാതൊരു വിവരവുമുണ്ടായില്ല. തിരികെയെത്തിയ ശേഷമാണ് മരിക്കുന്നത് -കുടുംബം പറയുന്നു. രാജസ്ഥാനിലെ കോടതിയിലും കുടുംബം പരാതി നല്‍കിയിരിക്കുകയാണ്.
അമ്മയുടെ സ്വത്തും ജോലിയും സ്വന്തമാക്കാന്‍ ഏഴ് ലക്ഷം രൂപക്ക് ക്വട്ടേഷന്‍ നല്‍കി മകള്‍ കൊലപ്പെടുത്തിയ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അമ്മയായ നീരജ് ശര്‍മയെ കൊലപ്പെടുത്താന്‍ അമ്മാവനും മറ്റൊരു ബന്ധുവും ആയുഷിയെ സഹായിക്കുകയും ചെയ്തു.
എല്‍ഡി ക്ലര്‍ക്കായി ജോലിചെയ്യുന്ന 45കാരിയായ നീരജ് ശര്‍മ ജൂലൈ മൂന്നിന് ജയ്പൂരിലെ പ്രതാപ് നഗര്‍ മേഖലയില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. അപകടമരണമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മകള്‍ കൊടുത്ത ക്വട്ടേഷന്‍ പ്രകാരം വാടകക്കൊലയാളികള്‍ അമ്മയെ വാഹനമിടിച്ച് കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്തുവന്നത്.
പൊലീസ് പറയുന്നത് ഇങ്ങനെ: ആയുഷിയുടെ പിതാവ് രഞ്ജിത് ശര്‍മ സര്‍ക്കാര്‍ ജോലിക്കാരനായിരുന്നു. സര്‍വീസിലിരിക്കെ കഴിഞ്ഞ വര്‍ഷം ഇയാള്‍ മരിച്ചു. ആശ്രിത നിയമനത്തിലൂടെ അച്ഛന്റെ ജോലി തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആയുഷി. എന്നാല്‍, അമ്മ നീരജ് ശര്‍മയാണ് ജോലി സ്വീകരിച്ചത്. മാത്രവുമല്ല, ഭര്‍ത്താവിന്റെ മരണത്തോടെ കുടുംബത്തിന്റെയും സ്വത്തുക്കളുടെയുമെല്ലാം നിയന്ത്രണവും നീരജ് ശര്‍മ സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് അമ്മയെ കൊല്ലാന്‍ ആയുഷി പദ്ധതിയിട്ടത്.
അമ്മാവനായ മോഹന്‍ സ്വരൂപ്, ബന്ധുവായ ബല്‍റാം എന്നിവരുമായി ചേര്‍ന്നാണ് അമ്മയെ കൊല്ലാന്‍ പദ്ധതിയിട്ടത്. ഭരത്പൂര്‍ സ്വദേശിയായ ഹേമന്ത് ശര്‍മ എന്നയാള്‍ക്ക് ഏഴ് ലക്ഷം രൂപക്ക് ക്വട്ടേഷന്‍ നല്‍കി. നീരജ് ശര്‍മയെ കൊലപ്പെടുത്താന്‍ ഒരു മാസത്തോളം ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവിലാണ് ജൂലൈ മൂന്നിന് സ്‌കോര്‍പിയോ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്.
ആയുഷിയും അമ്മയും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ല എന്ന് കുടുംബത്തിന് അറിയാമായിരുന്നു. തുടര്‍ന്നാണ് മരണത്തില്‍ സംശയം പ്രകടിപ്പിച്ച് നീരജ് ശര്‍മയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. ചോദ്യംചെയ്യലില്‍ ആയുഷി കുറ്റം സമ്മതിച്ചു. സര്‍ക്കാര്‍ ജോലിയും സ്വത്തുക്കളും കുടുംബത്തിന്റെ നിയന്ത്രണവും ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്ന് ആരുഷി മൊഴിനല്‍കി. ഇതിന് പിന്നാലെയാണ് പിതാവിന്റെ മരണത്തിലും മകള്‍ക്ക് നേരെ സംശയമുയര്‍ന്നിരിക്കുന്നത്.