തന്നെ ചന്തപ്പെണ്ണ് എന്നു വിളിക്കുന്നത് അംഗീകാരമായി കാണുന്നുവെന്ന് റിമാ കല്ലിങ്കൽ
ഏറ്റവും നന്നായി ജോലി ചെയ്യുന്നവരെയാണ് ആളുകൾ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതെന്നും താരം പറഞ്ഞു
ആളുകൾ തന്നെ ചന്തപ്പെണ്ണ് എന്നു വിളിക്കുന്നത് അംഗീകാരമായി കാണുന്നുവെന്ന് റിമാ കല്ലിങ്കൽ. ഏറ്റവും നന്നായി ജോലി ചെയ്യുന്നവരെയാണ് ആളുകൾ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതെന്നും താരം പറഞ്ഞു. സൂര്യാ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു റിമ.
എല്ലാ വ്യവസായങ്ങൾക്കും ഒരു നടപ്പ് രീതിയുണ്ട്. എന്നാൽ ഇത്രയും വലിയ സിനിമാ വ്യവസായത്തിന് അതില്ല. അതിനാൽ സിനിമാ വ്യവസായത്തിന് പ്രാക്ടീസ് മാന്വൽ തയ്യാറാക്കുന്ന തിരക്കിലാണ് ഡബ്ല്യു.സി.സിയെന്നും റിമ പറഞ്ഞു. സ്ത്രീപക്ഷ സിനിമകൾക്ക് അവാർഡ് ഏർപ്പെടുത്താനും ഡബ്ല്യു.സി.സിയുടെ നേതൃത്വത്തിൽ ചലച്ചിത്രമേള നടത്താൻ പദ്ധതിയുണ്ടെന്നും റിമാ കല്ലിങ്കൽ വ്യക്തമാക്കി.
ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നൊക്കെയുളള വിളിപ്പേരുകളെ വാഴ്ത്തലോ സ്തുതിവാക്കോ ആയാണ് എടുക്കുന്നത്. സാമൂഹിക,സാസ്‌കാരിക വിഷയങ്ങള്‍ വരുമ്പോള്‍ സ്ത്രീകള്‍ ഇന്നും മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നു. വനിതാമതില്‍ സംഘടിപ്പിച്ച സമയത്ത് കോട്ടയത്ത് കേട്ട ഒരു നര്‍മ്മുണ്ട്. വനിതാമതില്‍ പങ്കെടുത്ത വീട്ടില്‍ കയറി വരുന്ന ഭാര്യയോട് ഭര്‍ത്താവ് പറയുകയാണ് ഒരു ചായയെടുക്കാന്‍. കേരളത്തിലെ നവോത്ഥാനം എവിടെയെത്തി നില്‍ക്കുന്നുവെന്നതാണ് അത് സൂചിപ്പിക്കുന്നതെന്നും റിമ ചൂണ്ടിക്കാട്ടി.
ജനിച്ചു വളര്‍ന്ന സാഹചര്യം അനുസരിച്ച് എല്ലാവര്‍ക്കും അവരവരുടേതായ വിശ്വാസങ്ങള്‍ ഉണ്ടായിരിക്കും. ഞാന്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരും ഈ സാമൂഹിക വ്യവസ്ഥയുടെ ഭാഗമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ കൃത്യമായി സംവദിച്ച് നമുക്ക് മുന്‍പോട്ട് പോകാം- റിമ പറഞ്ഞു.