'ആറാട്ട് വെറും ഹിറ്റ് അല്ല ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ആവും'; സൂപ്പര്‍ ഹിറ്റാവുമെന്ന് പ്രവചിച്ച് സംവിധായകന്‍

"ഓർത്തു വെച്ചുകൊള്ളുക, നാളെ വെള്ളിയാഴ്ച ആറാട്ട് എന്ന സിനിമ വെറുമൊരു ഹിറ്റ് അല്ല ഒരു ഇൻഡസ്ട്രിയൽ ഹിറ്റ് ആവാനാണ് സാധ്യത"

Update: 2022-02-17 12:25 GMT
Editor : ijas
Advertising

മോഹന്‍ലാലും- ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന മാസ് എന്‍റര്‍ടെയിനര്‍ ചിത്രം ആറാട്ട് തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റാവുമെന്ന് പ്രവചിച്ച് സംവിധായകന്‍ വ്യാസന്‍. വിന്‍റേജ് മോഹന്‍ലാലിനെ ആരാധകര്‍ക്ക് മടക്കിനല്‍കുന്ന ചിത്രം ആറാട്ടിന് മുമ്പും ശേഷവും എന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെ അടയാളപ്പെടുത്തുമെന്നും പറഞ്ഞു. ട്വന്‍റി 20, പുലി മുരുകൻ എന്നീ ചിത്രങ്ങളിൽ നിന്ന് പ്രേക്ഷകർക്ക് ലഭിച്ച അൾട്ടിമേറ്റ് എന്‍റര്‍ടൈനർ എന്നുപറയാവുന്ന റിസൾട്ടായിരിക്കും തിരക്കഥാകൃത്ത് ഉദയകൃഷ്ണയിലൂടെ ആറാട്ടും നൽകാൻ പോകുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ദിലീപും അനു സിത്താരയും ഒന്നിച്ച ശുഭരാത്രി എന്ന സിനിമയുടെ സംവിധായകനാണ് കെ.പി വ്യാസന്‍. 

മോഹന്‍ലാല്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായെത്തുന്ന ആറാട്ട് ഒരു മാസ് എന്‍റര്‍ടെയിനറായിരിക്കുമെന്ന് ട്രെയിലര്‍ തന്നെ സൂചന നല്‍കിയിരുന്നു. പുലിമുരുകനുശേഷം ഉദയകൃഷ്ണ മോഹന്‍ലാലിന് വേണ്ടി തിരക്കഥയൊരുക്കുന്നുവെന്നതും എ.ആര്‍. റഹ്മാന്‍ അതിഥി വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകന്‍ കെ.പി വ്യാസന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

നാളെ ഈ സമയത്ത് നെയ്യാറ്റിൻകര ഗോപന്‍റെ ആറാട്ട് ആദ്യ പ്രദർശനം നിങ്ങൾ കണ്ടു കഴിഞ്ഞിരിക്കും. അപ്പോഴേക്കും കേരളത്തിലെ ബോക്സ് ഓഫീസ് നെയ്യാറ്റിൻകര ഗോപൻ കൈയ്യടക്കിയും കഴിഞ്ഞിരിക്കും. ഇതൊരു ഉറപ്പാണ് ഒരു ആരാധകൻ എന്നുള്ള രീതിയിൽ ഈ ചിത്രം കണ്ട ആദ്യ പ്രേക്ഷകരിൽ ഒരാൾ എന്ന നിലയിൽ എന്‍റെ ഉറപ്പ് ഒരു കാര്യം പറയാം മോഹൻലാൽ എന്ന മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ സൂപ്പർതാരത്തിന് വൻ ഹിറ്റ് നൽകും. ആറാട്ട് വിന്‍റേജ് മോഹൻലാലിനെ കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് തീർച്ചയായും ഒരു ആറാട്ട് തന്നെയായിരിക്കും ഈ സിനിമ. നെയ്യാറ്റിൻകര ഗോപനെ ആഘോഷിക്കാൻ തയ്യാറെടുക്കുക.

ഇതുവരെ നിങ്ങൾ ഉണ്ണികൃഷ്ണൻ ബി എന്ന സംവിധായകനിൽ നിന്ന് എന്തൊക്കെയാണ് പ്രതീക്ഷിച്ചത്? അതിനൊക്കെ അപ്പുറത്തായിരിക്കും ഈ സിനിമ നിങ്ങൾക്ക് നൽകുന്നത്. മോഹൻലാൽ എന്ന സൂപ്പർ താരത്തെ ഏതാണ്ട് അദ്ദേഹത്തിന്‍റെ എല്ലാ സൂപ്പർ താര മാനറിസങ്ങളും അതിവിദഗ്ധമായി സംയോജിപ്പിച്ച് ഒരു മോഹൻലാൽ ആരാധകൻ എന്താണോ കാണാൻ ആഗ്രഹിക്കുന്നത് അതെല്ലാം ഒരൊറ്റ സിനിമയിൽ കൊണ്ടുവന്നിരിക്കുന്ന അതിമനോഹരമായ ഒരു മേക്കിങ് ശൈലിയാണ് ഉണ്ണികൃഷ്ണൻ ബി ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതായത് ഭാവിയിൽ ഉണ്ണികൃഷ്ണൻ ബി എന്ന സംവിധായകൻ ആറാട്ടിന് മുമ്പും ആറാട്ടിന് ശേഷവും എന്ന് അടയാളപ്പെടുത്തും എന്നത് അവിതർക്കിതമാണ്.

മറ്റൊരുപേര് സാക്ഷാൽ ഉദയകൃഷ്ണയുടെതാണ്. മലയാളത്തിൽ സൂപ്പർതാരങ്ങൾക്ക് ഇണങ്ങുന്ന വിധം അവർക്ക് അനുയോജ്യമായ കുപ്പായം തയ്ക്കാൻ ഇത്രയും മികച്ച ഒരു ടെയ്ലർ തിരക്കഥാ രംഗത്ത് മലയാളത്തിൽ ഇന്ന് വരേയ്ക്കും ഉണ്ടായിട്ടില്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാം. ട്വന്‍റി 20 എന്ന ചിത്രത്തിന്‍റെ തിരക്കഥാ ചർച്ചകളിൽ അദ്ദേഹത്തിനൊപ്പം സഹകരിച്ച ഒരാളാണ് ഞാൻ, ഇന്നും ശ്രീ ഉദയകൃഷ്ണയുടെ കഥകളുടെ ആദ്യ കേൾവിക്കാരിൽ ഒരാൾ കൂടിയായ ഞാൻ ഒന്ന് ഉറപ്പിച്ചു പറയുന്നു, ട്വന്‍റി 20, പുലി മുരുകൻ എന്നീ ചിത്രങ്ങളിൽ നിന്ന്, നമുക്ക് പ്രേക്ഷകർക്ക് ലഭിച്ച അൾട്ടിമേറ്റ് എന്‍റര്‍ടൈനർ എന്നുപറയാവുന്ന റിസൾട്ട് ഉണ്ടല്ലോ അത് തന്നെയായിരിക്കും ആറാട്ടും നമുക്ക് നൽകാൻ പോകുന്നത്. 

Udaya Krishna എന്ന തിരക്കഥാകൃത്തിന്‍റെ മാത്രം ഒരു മാജിക്കാണ് തിരക്കഥയിൽ സൂപ്പർ താരങ്ങളെ കോർത്തിണക്കി എങ്ങനെ അനുയോജ്യമായ രീതിയിൽ മാറ്റി മറിക്കണം, സിനിമയെ ഏതൊക്കെ രീതിയിൽ കൊണ്ടുപോകണമെന്നത് അദ്ദേഹത്തിന്‍റെ മാത്രമായ ഒരു മാജിക്കൽ ശൈലിയാണ്!! ആ ശൈലിയുടെ Ultimate പ്രതിരൂപം ആയിരിക്കും ആറാട്ട് . എന്ന് കരുതി ഇത് ഉദാത്ത സിനിമയാണെന്ന് അല്ല പറഞ്ഞ് വന്നത്. പ്രേക്ഷകർക്ക് വിരുന്നൊരുക്കുന്ന 100% എന്‍റർടെയ്നർ എന്ന് മാത്രമാണ് വിവക്ഷ.

ഓർത്തു വെച്ചുകൊള്ളുക, നാളെ വെള്ളിയാഴ്ച ആറാട്ട് എന്ന സിനിമ വെറുമൊരു ഹിറ്റ് അല്ല ഒരു ഇൻഡസ്ട്രിയൽ ഹിറ്റ് ആവാനാണ് സാധ്യത. മാത്രമല്ല മലയാളസിനിമയുടെ പ്രതിസന്ധിക്ക് കൃത്യമായ ഒരു പരിഹാരം കൂടിയായിരിക്കും ഈ സിനിമ, കാത്തിരിക്കുക. 

മണിച്ചിത്രത്താഴിലെ അവസാന രംഗത്ത് നാഗവല്ലിയിൽ നിന്നും പൂർണ്ണമായും ഒഴിപ്പിച്ച ഗംഗയെ നകുലന്‍റെ മാറിലേക്ക് ചേർത്ത് നിറുത്തി കൊണ്ട് ഡോക്ടർ സണ്ണി പറയുന്ന ഒരു ഡയലോഗ് ഉണ്ട് "മനസ്സിന്‍റെ ഓരോ പരമാണു കൊണ്ടും നിന്നേ സ്നേഹിക്കുന്ന ജീവസ്സും, ഓജസ്സും ഉള്ള ഈ ഗംഗയെ നിനക്ക് തിരിച്ച് തരാം എന്നാണ് ഞാൻ ഏറ്റത് , ഞാൻ ആഗ്രഹിച്ചത്, ഇന്നാ പിടിച്ചോടാ" നമ്മുടെ വിന്‍റേജ് ലാലേട്ടനെ നമുക്ക് മുന്നിലേക്കിട്ട് ഉദയകൃഷ്ണയും,ഉണ്ണികൃഷ്ണനും ആറാട്ടിലൂടെ പ്രേക്ഷകരോട് പറയുന്നതും ഇത് തന്നെയാണ്. ശേഷം സ്ക്രീനിൽ

NB; തള്ളു കൊണ്ട് ഒരു സിനിമയും ഓടില്ലെന്ന് നമ്മൾ മനസ്സിലാക്കി കഴിഞ്ഞു, പ്രദർശന ശാലകളിൽ പ്രേക്ഷകരുടെ "തള്ളുണ്ടാവുമ്പോൾ" മാത്രമാണ് ഒരു ഹിറ്റ് ഉണ്ടാവുക. അത് കൊണ്ടാണ് ഉറപ്പുണ്ടായിട്ടും, കോടികളുടെ ബിസിനസ് നടന്നിട്ടും, ഉണ്ണിയും ഉദയനും ശതകോടികളുടെ തള്ളുമായ് വരാത്തത്!!

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News