അഭിനയത്തിൽനിന്ന് വിരമിച്ച ശേഷം മക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചിലവഴിക്കാനാണ് ആഗ്രഹം: വിജയ് ദേവരകൊണ്ട

വിരമിച്ചതിന് ശേഷം തന്നെ ആളുകൾ മറന്നു പോവുകയാണെങ്കിൽ അതിൽ ദുഃഖമില്ലെന്നും താരം

Update: 2022-08-21 12:26 GMT
Editor : afsal137 | By : Web Desk
Advertising

അഭിനയത്തിൽനിന്ന് വിരമിച്ച ശേഷം മക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ട. പിന്നീട് എങ്ങനെ ജനങ്ങൾക്കിടയിൽ ഓർമ്മിക്കപ്പെടുമെന്നതിനെ കുറിച്ച് തനിക്ക് ഉറപ്പില്ലെന്നും അങ്ങനെ ഓർമ്മിക്കപ്പെടുകയാണെങ്കിൽ താൻ അതിൽ അഭിരമിക്കുകയില്ലെന്നും വിജയ് വ്യക്തമാക്കി. ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

''ഒരു നടനായിരിക്കെ ആളുകൾ തിരിച്ചറിയുകയും സ്‌നേഹിക്കുകയും ചെയ്യുകയെന്നത് സ്വാഭാവികമാണ്. എനിക്കു പകരം മറ്റൊരാൾ വരികെ തന്നെ ചെയ്യും. പ്രഗത്ഭരായ ഒരുപാട് ആളുകൾ വേറെയുമുണ്ട്. മറ്റൊരാൾക്ക് വേണ്ടി എന്റെ ഇരിപ്പിടം ഒഴിയണമെന്ന് തന്നെയാണ് കരുതുന്നത്.''- വിജയ് ദേവരകോണ്ട പറഞ്ഞു. തന്നെ ആളുകൾ മറന്നു പോവുകയാണെങ്കിൽ അതിൽ ദുഃഖമുണ്ടാകില്ലെന്നും താരം പറയുന്നു. രാജ്യം ആരാധിക്കുന്ന നടന്മാരെ തനിക്കറിയാം. രാജേഷ് ഖന്ന, വിനോദ് ഖന്ന, ഇവരുടെയെല്ലാം കഥകൾ കേട്ടിട്ടുണ്ട്. പക്ഷേ, തനിക്കും പിന്നീട് തനിക്ക് ശേഷം വരുന്നവർക്കും ഇതൊന്നും അറിയില്ല, അല്ലെങ്കിൽ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിയർ കോമ്രേഡ്, വേൾഡ് ഫേമസ് ലവർ തുടങ്ങിയ ചിത്രങ്ങളിൽ ഗംഭീര പ്രകടനമാണ് വിജയ് പുറത്തെടുത്തത്. ആഗസ്റ്റ് 26 നാണ് വിജയ് ദേവരകോണ്ട നായകനായെത്തുന്ന ലൈഗർ തിയേറ്ററുകളിലെത്തുന്നത്. അനന്യ പാണ്ഡെ, റോണിത് റോയ്, രമ്യാ കൃഷ്ണ എന്നിവരും ലിഗറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അമേരിക്കൻ ബോക്സർ മൈക്ക് ടൈസണും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു.

എന്നാൽ സിനിമ ഇപ്പോൾ ബഹിഷ്‌കരണ ഭീഷണി നേരിടുകയാണ്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിനിടെ വിജയ് ദേവരകൊണ്ട മുന്നിലെ ടീപ്പോയിക്ക് മുകളിൽ കാൽ കയറ്റി വച്ച് സംസാരിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇത്ര അഹങ്കാരമുള്ള ഒരാളുടെ സിനിമ കാണരുത് എന്ന് പറഞ്ഞുകൊണ്ടാണ് ബഹിഷ്‌കരണ ആഹ്വാനം. ഇതു മാത്രമല്ല മറ്റുപല കാര്യങ്ങളും ഇതിനൊപ്പം പറയുന്നുണ്ട്. സംസ്‌കാരത്തെ അപമാനിച്ചെന്ന് പറഞ്ഞ് മറ്റൊരു വിഭാഗവും എത്തിയിട്ടുണ്ട്. വിജയ് ദേവരകൊണ്ടയും ലൈഗറിലെ നായിക അനന്യ പാണ്ഡേയും വിജയിന്റെ വീട്ടിൽ നടന്ന ഒരു പൂജ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിൽ താരങ്ങൾ രണ്ടുപേരും സോഫയിൽ ഇരിക്കുകയും പുരോഹിതർ നിൽക്കുകയും ചെയ്യുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇത് സംസ്‌കാരത്തെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണ നീക്കം. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ്. വിജയ്നോട് പ്രശ്നമൊന്നും ഇല്ലെന്നും പക്ഷേ സിനിമ കണ്ടാൽ കരൺ ജോഹറിന്റെ കയ്യിലേക്ക് പൈസ പോകും എന്നു പറഞ്ഞുകൊണ്ടാണ് മറ്റൊരു വിഭാഗം ബോയ്കോട്ടിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News