ചത്താ പച്ച ഓടിടിയിലേക്ക്: വൻ തുകയ്ക്ക് ഡിജിറ്റൽ അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

സിനിമയുടെ ആകെ ബിസിനസ് 60 കോടി കടന്നു

Update: 2026-02-15 08:15 GMT

എറണാകുളം: ഓടിടിയിൽ സ്ട്രീം ചെയ്യാനൊരുങ്ങി നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചത്താ പച്ച. വൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 19ന് സിനിമയുടെ സ്ട്രീമിങ്ങ് ആരംഭിക്കും. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ മമ്മൂട്ടി ഒരു പ്രധാന അതിഥി വേഷത്തിൽ എത്തിയിരുന്നു.

ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം, റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബോക്സ് ഓഫീസ് കളക്ഷനും നോൺ-തിയറ്റർ വരുമാനവും ഉൾപ്പെടെ 'ചത്താ പച്ച' ഇതിനോടകം 60 കോടി രൂപയിലധികം ആകെ ബിസിനസ് നേടിക്കഴിഞ്ഞു. സിനിമയുടെ തെലുങ്ക്, തമിഴ് പതിപ്പുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Advertising
Advertising

'പലർക്കും അറിയില്ല, ഏകദേശം രണ്ട് വർഷം മുമ്പ് ഞാൻ ഈ സിനിമ ആദ്യം പിച്ച് ചെയ്തത് നെറ്റ്ഫ്ലിക്സിനോടായിരുന്നു. അന്ന് ചത്താ പച്ച ഒരു ഒറിജിനൽ സിനിമയായിട്ടായിരുന്നു പ്ലാൻ ചെയ്തിരുന്നത്. എന്നാൽ സിനിമയുടെ സ്കെയിലും പാഷനും വളർന്നപ്പോൾ ഇത് ആദ്യം തിയറ്ററുകളിൽ തന്നെ എത്തണമെന്ന് ഞങ്ങൾക്ക് തോന്നി. ആ വളർച്ചയുടെ എല്ലാ ഘട്ടത്തിലും നെറ്റ്ഫ്ലിക്സ് ഞങ്ങളുമായി ചേർന്നുനിന്നു. ഇന്ന് സിനിമ അതിന്റെ ഡിജിറ്റൽ ഇടം അവിടെത്തന്നെ കണ്ടെത്തിയതിൽ വലിയ സംതൃപ്തിയുണ്ട്. WWE-യും നെറ്റ്ഫ്ലിക്സും തമ്മിലുള്ള ആഗോള സഹകരണം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ 'ചത്താ പച്ച' ആ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത് വളരെ അനുയോജ്യമായി തോന്നുന്നു.'- നെറ്റ്ഫ്ലിക്സുമായുള്ള സഹകരണത്തെക്കുറിച്ച് ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത് പറഞ്ഞു.

ശങ്കർ എഹ്സാൻ ലോയ് കൂട്ടുകെട്ട് ആദ്യമായി സംഗീതം നൽകിയ മലയാള ചിത്രമാണിത്. ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണം, പ്രവീൺ പ്രഭാകറിന്റെ എഡിറ്റിങ്, സനൂപ് തൈക്കൂടത്തിന്റെ തിരക്കഥ, മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം, വിനായക് ശശികുമാറിന്റെ വരികൾ, കലൈ കിംഗ്‌സന്റെ ആക്ഷൻ കൊറിയോഗ്രഫി എന്നിവയും ഏറെ പ്രശംസിക്കപ്പെട്ടു. ടി-സീരീസിനാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News