മധുരം നിറഞ്ഞ ആശംസകളുമായി ദീപിക
ഇന്ത്യയിൽ മാത്രം 5,000 സ്‌ക്രീനുകളിലിൽ റിലീസ് ചെയ്യുന്ന പഠാൻ റെക്കോർഡ് ബുക്കിങ് നേടിയിരുന്നു
മുംബൈ: സംഘപരിവാറിന്‍റെ ബഹിഷ്കരണ ആഹ്വാനത്തിന് പിന്നാലെ ജനശ്രദ്ധ നേടിയ ചിത്രമാണ് പഠാൻ. നാല് വർഷത്തെ ഇടവേളക്കുശേഷം പഠാനിലൂടെയുള്ള ഷാരൂഖ് തിരിച്ചെത്തുന്നത്. ഷാരൂഖിനൊപ്പം ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമത്തിലൂടെ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ദീപിക. ഇന്നാണ് ചിത്രം തിയേറ്റുകളിലെത്തുന്നത്.
ചുറ്റും മധുരങ്ങള്‍ നിറച്ച്, ചോക്ലേറ്റ് കൊണ്ട് പഠാന് ആശംസകള്‍ നേരുന്ന ചിത്രമാണ് ദീപിക പങ്കുവെച്ചിരിക്കുന്നത്. വിവാദങ്ങള്‍ക്കിടയിലും ചിത്രം വിജയം നേടുമെന്നാണ് പ്രതീക്ഷയെന്ന് ദീപിക ഇന്നലെ പറഞ്ഞിരുന്നു. ഇന്ത്യയിൽ മാത്രം 5,000 സ്‌ക്രീനുകളിലിൽ റിലീസ് ചെയ്യുന്ന പഠാൻ റെക്കോർഡ് ബുക്കിങ് നേടിയിരുന്നു.
റിലീസിന് മുന്നോടിയായി പുറത്തുവിട്ട ചിത്രത്തിലെ ഗാനത്തിനെതിരെ സംഘപരിവാർ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഗാനത്തിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറം കാവിയായതിനാൽ സിനിമ നിരോധിക്കണമെന്നായിരുന്നു സംഘപരിവാർ പ്രവർത്തകരുടെ ആവശ്യം. ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളും സംഘപരിവാർ പ്രൊഫൈലുകളിൽ നിന്നും ഉയർന്നിരുന്നു.
എന്നാൽ ചിത്രത്തിനെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് വിശ്വ ഹിന്ദ് പരിഷത്ത് ഗുജറാത്ത് യൂണിറ്റ് അറിയിച്ചിരുന്നു. സിനിമയിൽ നിന്ന് എതിർപ്പുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായി അറിഞ്ഞു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) ചിത്രത്തിലെ അശ്ലീല ഗാനവും അശ്ലീല പദങ്ങളും പരിഷ്‌കരിച്ചത്‌കൊണ്ട് ചിത്രത്തിന്റെ റിലീസിനെതിരെ പ്രതിഷേധിക്കില്ലെന്നും ഗുജറാത്ത് വിഎച്ച്പി സെക്രട്ടറി അശോക് റാവൽ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇത് ഹിന്ദു സമൂഹത്തിന്റെ വിജയമാണെന്നുമായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്.
സിനിമയിലെ 'ബേഷാരം രംഗ്' എന്ന ഗാനത്തിലെ ചില വരികൾ ഉൾപ്പടെ 10ലധികം മാറ്റങ്ങൾ സിബിഎഫ്‌സി സിനിമയുടെ അണിയറപ്രവർത്തകരോട് നിർദേശിച്ചിരുന്നു. പക്ഷേ ദീപികയുടെ ഏറെ വിവാദമായ ഓറഞ്ച് വസ്ത്രം പഠാൻ സിനിമയുടെ ഭാഗമായി തുടരുമെന്ന് സിബിഎഫ്സി അറിയിച്ചു.
തിയറ്ററുകൾക്ക് പോലീസ് സംരക്ഷണം ഗുജറാത്ത് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഗുജറാത്തിൽ സിനിമയുടെ റിലീസ് തടയുമെന്ന് സംഘപരിവാർ സംഘടനകൾ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ അതിക്രമിച്ച് കയറി സിനിമയുടെ പോസ്റ്ററുകൾ വലിച്ചുകീറി കലാപമുണ്ടാക്കിയതിന് അഞ്ച് വിഎച്ച്പി പ്രവർത്തകരെ സൂറത്തിൽ അറസ്റ്റ് ചെയ്തതായും വാർത്തകൾ വന്നിരുന്നു.
ചിത്രം റിലീസിന് മുൻപ് ചോർന്നിരുന്നെന്നും ഫിലിംസില, Filmy4wap എന്നീ രണ്ട് വെബ്‌സൈറ്റുകളിൽ ചിത്രം ഇതിനകം ലഭ്യമാണെന്നാണും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.