"പരിശുദ്ധ മക്കയില്‍ എത്തിച്ച ദൈവത്തിന് നന്ദി"; ഇസ്‍ലാം സ്വീകരിച്ച പ്രമുഖ കൊറിയന്‍ പോപ് ഗായകന്‍ ആദ്യ ഉംറ നിര്‍വ്വഹിച്ചു

2019 ലാണ് ദാവൂദ് കിമ്മും ഭാര്യയും ഇസ്‍ലാം സ്വീകരിക്കുന്നത്

Update: 2022-04-09 10:33 GMT
Editor : ijas

ഇസ്‍ലാം സ്വീകരിച്ച പ്രമുഖ കൊറിയന്‍ പോപ് ഗായകനും വ്ളോഗറുമായ ദാവൂദ് കിം തന്‍റെ ആദ്യ ഉംറ നിര്‍വ്വഹിച്ചു. ആദ്യമായാണ് ദാവൂദ് കിം മക്കയിൽ എത്തുന്നത്. ഉംറ നിര്‍വ്വഹിക്കുന്നതിന്‍റെ ഭാഗമായി ഒരാഴ്ച മുമ്പാണ് കിം മദീനയിലെത്തിയത്. മദീന സന്ദര്‍ശിച്ചതിന് ശേഷം കിം കഴിഞ്ഞ ദിവസമാണ് മക്കയിലെത്തിയത്. മക്കയില്‍ റമദാനിലെ നോമ്പുതുറയിലും(ഇഫ്താര്‍) രാത്രി നമസ്കാരത്തിലും ആദ്യമായി പങ്കെടുത്തതിന്‍റെ സന്തോഷവും കിം ചിത്രങ്ങളിലൂടെ പങ്കുവെച്ചു. മക്കയിലെയും മദീനയിലെയും റമദാന്‍ അനുഭവങ്ങളും കിം തന്‍റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്.

Advertising
Advertising

"അവസാനം ഞാൻ മക്കയിൽ എത്തി, ഏറ്റവും ഭാഗ്യവാനാണ് ഞാന്‍. കാരണം അല്ലാഹു എന്നെ തെരഞ്ഞെടുത്ത് ഇവിടെ കൊണ്ടുവന്നു. അല്ലാഹുവിന് സ്തുതി. അല്ലാഹുവിന് നന്ദി. ലോകത്തിലെ ഏറ്റവും വിശുദ്ധമായ നഗരത്തിലേക്ക് വരാൻ എനിക്ക് അവസരം നൽകിയതിന് നന്ദി. എല്ലാ മുസ്‍ലിം സഹോദരങ്ങൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. അല്ലാഹു നമ്മുടെ പാപങ്ങൾ പൊറുക്കട്ടെ, അല്ലാഹു നമ്മുടെ ദുആകൾ സ്വീകരിക്കട്ടെ"-ഉംറ നിര്‍വ്വഹിച്ചതിന് ശേഷം ദാവൂദ് കിം ഫേസ്ബുക്കില്‍ കുറിച്ചു.

Full View

2019 സെപ്റ്റംബര്‍ 25നാണ് ദാവൂദ് കിമ്മും(നേരത്തെ ജയ് കിം)ഭാര്യയും ഇസ്‍ലാം സ്വീകരിക്കുന്നത്. യൂട്യൂബ് വ്ളോഗിങ്ങിലൂടെ തരംഗമായി നില്‍ക്കുന്ന കാലത്താണ് കിമ്മിന്‍റെ ഇസ്‍ലാം ആശ്ലേഷണം. 'ശഹാദത്ത് കലിമ ചൊല്ലി' ഇസ്‍ലാം മതം സ്വീകരിക്കുന്നതിന്‍റെ വീഡിയോ കിം തന്‍റെ യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

"ജന്മനാ മുസ്‍ലിമല്ലെങ്കിലും അല്ലാഹു എപ്പോഴും എന്നോടൊപ്പമുണ്ടെന്ന് എനിക്കറിയാം. എനിക്ക് സൂചന നൽകിയതിനും തിരിച്ചറിയാന്‍ സഹായിച്ചതിനും ദൈവത്തിന് നന്ദി, എനിക്ക് ശരിയായ പാത കാണിച്ചുതന്നതിന് ദൈവത്തിന് നന്ദി"- ഇസ്‍ലാം സ്വീകരിച്ചതിന് ശേഷം ദാവൂദ് കിം കുറിച്ചു. 

Full View

2013 ലാണ് ലൈഫ് സ്റ്റൈല്‍ വീഡിയോകള്‍ക്കും വ്ളോഗിങ്ങിനുമായി കിം യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ചാനല്‍ കൊറിയക്കകത്തും പുറത്തും തരംഗമായി മാറി. നിലവില്‍ കിമ്മിന്‍റെ ചാനലിന് 32 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്.

Famous Korean pop singer who converted to Islam performed the first Umrah

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News