''പ്രൊപഗണ്ട ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രേരണ; പണവും ക്ലീന്‍ചിറ്റും വാഗ്ദാനം'' നസീറുദ്ദീന്‍ ഷാ

കരിയറിന്റെ തുടക്കത്തില്‍ പേരുമാറ്റാന്‍ ഉപദേശം ലഭിച്ചിരുന്നുവെന്നും നസീറുദ്ദീന്‍ ഷാ വെളിപ്പെടുത്തി

Update: 2021-09-13 16:56 GMT
Editor : Shaheer | By : Web Desk

സര്‍ക്കാര്‍ അനുകൂല സിനിമകള്‍ നിര്‍മിക്കാന്‍ മോദി ഭരണകൂടം ചലച്ചിത്ര രംഗത്തുള്ളവരെ പ്രേരിപ്പിക്കുന്നുണ്ടെന്ന് നടന്‍ നസീറുദ്ദീന്‍ ഷാ. പ്രൊപഗണ്ട ചിത്രങ്ങള്‍ നിര്‍മിക്കാന്‍ സാമ്പത്തിക സഹായം ലഭിക്കുന്നതിനു പുറമെ കേസുകളില്‍ ക്ലീന്‍ചിറ്റ് നല്‍കാമെന്ന വാഗ്ദാനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ദേശീയ മാധ്യമമായ എന്‍ഡിടിവിയോടായിരുന്നു നസീറുദ്ദീന്‍ ഷായുടെ വെളിപ്പെടുത്തല്‍.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ടും സര്‍ക്കാരിന് അനുകൂലവുമായുള്ള ചിത്രങ്ങളെടുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രേരണയുണ്ട്. സര്‍ക്കാര്‍ പ്രോപഗണ്ടകളെ പച്ചയ്ക്ക് അവതരിപ്പിക്കുന്ന ചിത്രങ്ങളെടുക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. അവര്‍ക്കെതിരായ കേസുകളില്‍ ക്ലീന്‍ചിറ്റ് നല്‍കാമെന്ന വാഗ്ദാനവുമുണ്ട്. നാസി ജര്‍മനിയിലും ഇത്തരത്തിലുള്ള ശ്രമങ്ങളുണ്ടായിരുന്നു. ലോകോത്തര സിനിമാനിര്‍മാതാക്കളോട് നാസി തത്ത്വശാസ്ത്രം പ്രചരിപ്പിക്കുന്ന ചിത്രങ്ങളെടുക്കാന്‍ ആവശ്യങ്ങളുണ്ടായിട്ടുണ്ട്-ഷാ പുറഞ്ഞു.

Advertising
Advertising

കരിയറിന്റെ തുടക്കത്തില്‍ പേരുമാറ്റാന്‍ എനിക്ക് ഉപദേശം ലഭിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍, താനതു മാറ്റിയില്ല. പേരുമാറ്റിയതുകൊണ്ട് എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ഷാ കൂട്ടുച്ചേര്‍ത്തു. എന്നാല്‍, സിനിമാ ഇന്‍ഡസ്ട്രിയില്‍ മുസ്‍ലിംകള്‍ക്കെതിരെ വിവേചനം നിലനില്‍ക്കുന്നതായി അറിയില്ല. സിനിമാലോകത്ത് ഒരൊറ്റ ദൈവമേയുള്ളൂ; അത് പണക്കാരനാണ്. എത്രത്തോളം പണം നിങ്ങള്‍ക്ക് ഇറക്കാനാകുമോ അത്രയും ബഹുമാനവും നിങ്ങള്‍ക്ക് ലഭിക്കും. മൂന്നു ഖാനുമാരും സിനിമാ ലോകത്ത് ഏറ്റവും ഉന്നതിയിലാണ് ഇപ്പോഴുമുള്ളത്. അവരെ വെല്ലുവിളിക്കാനാരുമില്ല. എന്നാല്‍, സിനിമാലോകത്തിനു പുറത്ത് വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും നസീറുദ്ദീന്‍ ഷാ ചൂണ്ടിക്കാട്ടി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News