ബച്ചന്‍റെ ഉയരമെനിക്കില്ല, ആ കുപ്പായം എനിക്ക് പാകമാകില്ല: ഇന്ദ്രന്‍സ്

'ഇന്ത്യാ രാജ്യത്ത് എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്രൃമുണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമമില്ല'

Update: 2022-12-12 15:18 GMT
Editor : ijas | By : Web Desk
Advertising

മന്ത്രി വി.എന്‍ വാസവന്‍റെ ശാരീരികാധിക്ഷേപ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നടന്‍ ഇന്ദ്രന്‍സ്. മന്ത്രിയുടെ പരാമര്‍ശത്തില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോയില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. ഇന്ത്യാ രാജ്യത്ത് എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്രൃമുണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്‍റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്‍റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ. ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലെയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്; ഇന്ദ്രന്‍സ് പറഞ്ഞു. മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് മന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ മനസ്സുതുറന്നത്.

2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെയായിരുന്നു രാജ്യത്തെ കോൺഗ്രസിന്‍റെ അവസ്ഥ വിവരിച്ച് വാസവന്‍റെ വിവാദ പരാമർശം. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്‍റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രൻസിന്‍റെ വലിപ്പത്തിലെത്തിയെന്നായിരുന്നു വാസവൻ പറഞ്ഞത്. സംഭവം വിവാദമായതോടെയാണ് മന്ത്രി തന്നെ നേരിട്ട് പരാമർശം പിൻവലിക്കുകയും സഭാരേഖകളിൽനിന്ന് നീക്കാൻ സ്പീക്കറോട് കത്തുമുഖേന ആവശ്യപ്പെടുകയും ചെയ്തത്.

എന്നാൽ, ഇതിനുശേഷമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. മന്ത്രിയുടെ പരാമർശം ബോഡി ഷെയ്മിങ്ങാണെന്നും ഇതു രാഷ്ട്രീയപരമായി ശരിയല്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. സാംസ്‌കാരിക മന്ത്രിയാണ് ഇത്തരമൊരു പരാമർശം നടത്തിയത്. ഒരാളും ഇത്തരമൊരു പരാമർശം നടത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

പരാമർശം സഭാരേഖകളിൽനിന്ന് മാറ്റാൻ മന്ത്രി തന്നെ ആവശ്യപ്പെട്ട കാര്യം സ്പീക്കർ സഭയെ ഉണർത്തി. രേഖകളിൽ പരാമർശങ്ങൾ ഉണ്ടാകില്ലെന്ന് അറിയിക്കുകയും ചെയ്തു. വിവാദ പരാമർശത്തിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണങ്ങളോ പ്രതിഷേധമോ നടത്തിയിരുന്നില്ല.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News