മുംബൈ: കെ.ജി.എഫിനു ശേഷം 'കാന്താര' എന്ന ചിത്രം കൂടി ഇന്ത്യന്‍ സിനിമയുടെ ഹൃദയത്തിലേക്ക് ചേക്കേറിയിരിക്കുകയാണ്. മലയാളം,തെലുങ്ക്,ഹിന്ദി ഭാഷകളിലേക്ക് മൊഴി മാറ്റി പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗട്ട്. മികച്ച സിനിമാനുഭവമാണ് കാന്താര നല്‍കുന്നതെന്നാണ് നടിയുടെ പ്രതികരണം.
''എന്‍റെ കുടുംബത്തിനൊപ്പം കാന്താര കണ്ട് ഇപ്പോഴാണ് പുറത്തിറങ്ങിയത്. ഞാന്‍ ഇപ്പോഴും വിറയ്ക്കുകയാണ്. എന്തൊരു സ്‌ഫോടനാത്മകമായ അനുഭവമായിരുന്നു. ഋഷഭ് ഷെട്ടിയെ നമിക്കുന്നു. എഴുത്തും സംവിധാനവും അഭിനയവും ആക്ഷനുമെല്ലാം ഗംഭീരം. അവിശ്വസനീയം. പാരമ്പര്യത്തേയും പുരാണത്തേയും തദ്ദേശിയ പ്രശ്‌നങ്ങളേയും എത്ര മനോഹരമായാണ് ചേര്‍ത്തുവച്ചിരിക്കുന്നത്. എത്ര മനോഹരമായ ഫോട്ടോഗ്രഫിയും ആക്ഷനുമാണ്. സിനിമയെന്നാല്‍ ഇതാണ്. സിനിമയുടെ അവശ്യം തന്നെ ഇതാണ്. ഇതുപോലെ ഒന്ന് കണ്ടിട്ടില്ലെന്ന് തിയറ്ററില്‍ നിരവധി പേര്‍ പറയുന്നതു കണ്ടു. ഈ സിനിമ നല്‍കിയതിനു നന്ദി. സിനിമ നല്‍കിയ അനുഭവത്തില്‍ നിന്ന് ഒരാഴ്ചകൊണ്ട് പുറത്തുകടക്കാനാവുമോ എന്ന് എനിക്കറിയില്ല.- കങ്കണ വിഡിയോയില്‍ പറയുന്നു. കാന്താര അടുത്ത വർഷത്തെ ഇന്ത്യയുടെ ഓസ്കർ എൻട്രിയാവണമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 14നാണ് ഹിന്ദി പതിപ്പ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിന്‍റെ കലക്ഷന്‍ ഉടന്‍ തന്നെ 15 കോടി കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ തെലുങ്ക് താരം പ്രഭാസും കാന്താരയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. "കാന്താര രണ്ടാം തവണയും കണ്ടു, എന്തൊരു അസാധാരണമായ അനുഭവമാണ്. മികച്ച പ്രമേയവും, ത്രില്ലിംഗ് അനുഭവവും തിയറ്ററില്‍ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം"- എന്നാണ് പ്രഭാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ചിത്രം കേരളത്തിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 19-ാം കാന്തപുരയില്‍ നടക്കുന്ന കഥയാണ് പറയുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് നിര്‍മാണം. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.