'നടി തുനിഷ ശര്‍മ്മയുടെ മരണം കൊലപാതകം'; കങ്കണ റണാവത്ത്

ഉഭയസമ്മത പ്രകാരമല്ലാത്ത പോളിഗമിക്കെതിരെ നിയമനിര്‍മാണം നടത്തണം, പ്രധാനമന്ത്രി ഇടപെടണമെന്ന് കങ്കണ

Update: 2022-12-28 14:45 GMT
Editor : ijas | By : Web Desk
Advertising

നടി തുനിഷ ശര്‍മ്മയുടെ മരണം കൊലപാതകമാണെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. തുനിഷ ശര്‍മ്മയ്ക്ക് ഒറ്റയ്ക്ക് ജീവിതം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും അതൊരു കൊലപാതകമാണെന്നും കങ്കണ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആരോപിച്ചു. ഒന്നില്‍ കൂടുതല്‍ സ്ത്രീകളുമായി അവരുടെ അനുവാദമില്ലാതെ ബന്ധം സൂക്ഷിക്കുന്നുണ്ടെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കണം. മാനസിക, ശാരീരിക, വൈകാരിക അവസ്ഥകള്‍ പരിഗണിക്കാതെ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത് അവരുമായി ബന്ധം മുറിക്കുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നും കങ്കണ പറഞ്ഞു.

നമ്മള്‍ നമ്മുടെ പെണ്‍മക്കളുടെ കാര്യത്തില്‍ കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കണം. പെണ്‍കുട്ടികളുടെ സംരക്ഷണത്തിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വമില്ലാത്ത നാട് നശിക്കപ്പെടേണ്ടതാണ്. ഉഭയസമ്മത പ്രകാരമല്ലാത്ത പോളിഗമിക്കെതിരെ നിയമനിര്‍മാണം നടത്തണമെന്നും സ്ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തുന്നവര്‍ക്കെതിരെയും അവരെ വെട്ടിനുറുക്കുന്നവര്‍ക്കെതിരെയും വധശിക്ഷ വിധിക്കണമെന്നും ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെടുന്നതായും കങ്കണ കുറിച്ചു.

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസൈയിൽ ഷൂട്ടിങ്ങിനിടെയാണ് തുനിഷ ശര്‍മ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചിത്രീകരണത്തിന്‍റെ ഇടവേളയില്‍ സെറ്റിലെ മേക്കപ്പ് റൂമിലെ ടോയ്‍ലറ്റില്‍ പോയ തുനിഷ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയിട്ടില്ല. ഇതോടെ സഹപ്രവര്‍ത്തകര്‍ വാതില്‍ പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാരത് കാ വീര്‍ പുത്ര- മഹാറാണ പ്രതാപ് എന്ന സീരിയലിലൂടെയാണ് 20കാരിയായ തുനിഷ ശർമ ടെലിവിഷന്‍ രംഗത്തെത്തിയത്. ശ്രദ്ധേയമായ ഹിന്ദി സീരിയലുകൾക്ക് പുറമെ ഏതാനും സിനിമകളിലും തുനിഷ വേഷമിട്ടിട്ടുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News