വിദ്വേഷം ഏറ്റില്ല; ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് കേരള സ്റ്റോറി, ആകെ നേടിയത്...

ആദ്യ രണ്ട് ദിവസങ്ങളില്‍ അഞ്ച് കോടിക്കടുത്ത് വരുമാനം നേടിയ സിനിമക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ തണുത്ത പ്രതികരണം മാത്രമാണ് ലഭിച്ചത്

Update: 2026-03-06 06:58 GMT

മുംബൈ: കേരളത്തെ കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന വിവാദ സിനിമ 'ദ കേരള സ്റ്റോറി 2'ന് ബോക്‌സ് ഓഫീസില്‍ തകര്‍ച്ച. വന്‍ പ്രചാരണവുമായി വിവിധ ഭാഷകളില്‍ എത്തിയ സിനിമക്ക് നാള്‍ക്കുനാള്‍ കലക്ഷന്‍ കുറഞ്ഞുവരികയാണ്. റിലീസ് ചെയ്ത് ഏഴാംദിവസമായ വ്യാഴാഴ്ച എല്ലാ ഭാഷകളിലുമായി നേടിയത് 2.19 കോടി കലക്ഷന്‍ മാത്രമാണ്.

ആദ്യ രണ്ട് ദിവസങ്ങളില്‍ അഞ്ച് കോടിക്കടുത്ത് വരുമാനം നേടിയ സിനിമക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ തണുത്ത പ്രതികരണം മാത്രമാണ് ലഭിച്ചത്. സിനിമയുടെ ഒരാഴ്ചത്തെ ആകെ കലക്ഷന്‍ 22.34 കോടി രൂപ മാത്രമാണ്.

ഹിന്ദി മേഖലയില്‍ തിയറ്ററുകളില്‍ 10 ശതമാനം സീറ്റുകളില്‍ മാത്രമാണ് കാണികളെത്തിയതെന്ന് ഫിലിം ട്രാക്കിങ് വെബ്‌സൈറ്റുകള്‍ പറയുന്നു. മുംബൈയില്‍ ആകെ 742 പ്രദര്‍ശനങ്ങളില്‍ 12 ശതമാനം സീറ്റുകളിലാണ് ആളെത്തിയത്. ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പെടെ മോശം റിവ്യൂവാണ് ചിത്രത്തിന് ലഭിക്കുന്നത്. യൂട്യൂബര്‍മാരും ചിത്രത്തിന്റെ വിദ്വേഷ അജണ്ട തുറന്നുകാണിക്കുന്നുണ്ട്.

സിനിമ കാണാന്‍ ആളുകുറഞ്ഞതോടെ ഷോകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചിരുന്നു. 400ലേറെ ഷോകള്‍ കാന്‍സല്‍ ചെയ്തിട്ടുണ്ട്. മറ്റ് പ്രധാന റിലീസുകളൊന്നും ഇല്ലാത്തതിനാലാണ് കുറഞ്ഞ അളവിലെങ്കിലും ആളുകള്‍ സിനിമക്ക് എത്തുന്നതെന്നാണ് നിഗമനം. 

കേരളത്തിനെതിരെ വിദ്വേഷവുമായി നേരത്തെയെത്തിയ കേരള സ്റ്റോറി ആദ്യ സിനിമക്ക് ഉത്തരേന്ത്യയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മുതല്‍മുടക്കിന്റെ 16 മടങ്ങ് കലക്ഷനാണ് ആ സിനിമ നേടിയത്. 

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News