സുശാന്ത് രാജ്പുതിന്റെ മരണം; സിബിഐ അന്വേഷണത്തിലെ അതൃപ്തി പ്രകടിപ്പിച്ച് സഹോദരി, പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് വിഡിയോ

34കാരനായ സുശാന്ത് രജ്പുതിനെ 2020 ജൂണ്‍ 14നാണ് ദുരൂഹസാഹചര്യത്തില്‍ സ്വന്തം അപ്പാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

Update: 2024-03-14 09:01 GMT
Editor : ദിവ്യ വി | By : Web Desk

മുംബൈ: മുംബൈയിലെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ അതൃപ്തി പരസ്യമാക്കി സഹോദരി. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് ഒന്നും അറിയില്ലെന്നും കുടുംബത്തിന്റെ അനേകം ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം കിട്ടിയില്ലെന്നും സഹോദരി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണത്തിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നതായും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വിഡിയോവില്‍ സഹോദരി ശ്വേത സിങ് പറഞ്ഞു.

Advertising
Advertising

'45 മാസമായി സഹോദരന്‍ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സിബിഐ അന്വേഷണത്തെകുറിച്ച് ഞങ്ങള്‍ക്കൊന്നും അറിയില്ല. ഒരു വിവരവും ലഭ്യമായിട്ടില്ല. പ്രധാനമന്ത്രിയുടെ ശ്രദ്ധ ഇതിലേക്ക് ക്ഷണിക്കുകയാണ്. എന്തെന്നാല്‍ ഞങ്ങളുടെ പല ചോദ്യങ്ങള്‍ക്കും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ജൂണ്‍ 14 ന് എന്ത് സംഭവിച്ചുവെന്ന യാഥാര്‍ത്ഥ്യം അറിയാന്‍ കാത്തിരിക്കുന്നവര്‍ക്കും വേദന കൊണ്ട് നീറുന്ന അനേകം പേര്‍ക്കും ആശ്വാസം കണ്ടെത്താന്‍ അതിലൂടെ സാധിക്കുമെന്നും' ശ്വേത പറഞ്ഞു.

34കാരനായ സുശാന്ത് രജ്പുതിനെ 2020 ജൂണ്‍ 14നാണ് ദുരൂഹസാഹചര്യത്തില്‍ സ്വന്തം അപ്പാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും കാമുകി റിയ ചക്രവര്‍ത്തിക്കും കുടുംബത്തിനും ഇതില്‍ പങ്കുണ്ടെന്ന് സുശാന്തിന്റെ കുടുംബം ആരോപിച്ചതോടെ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രണ്ട് മാസത്തിന് ശേഷം കേസ് സിബിഐക്ക് കൈമാറിയെങ്കിലും ഇതുവരെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News