'വെറും സോഷ്യല്‍ മീഡിയ പോസ്റ്റിടുന്ന സംഘടനയല്ല ഡബ്ല്യൂ.സി.സി, വളര്‍ച്ച കാണാതെ വിധിക്കരുത്'; നിഖില വിമല്‍

'ഓരോരുത്തരുടേയും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. എനിക്ക് അത്തരം ഒരു അനുഭവം ഇല്ല എന്നുവച്ച് മറ്റൊരാൾക്ക് അതുണ്ടായിട്ടില്ല എന്ന് പറയാൻ സാധിക്കില്ല'

Update: 2022-01-16 14:22 GMT
Editor : ijas
Advertising

വെറും സോഷ്യല്‍ മീഡിയ പോസ്റ്റിടുന്ന സംഘടനയല്ല ഡബ്ല്യൂ.സി.സിയെന്ന് നടി നിഖില വിമല്‍. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഡബ്ല്യൂ.സി.സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഒരു സംഘടന മാത്രമായിട്ടായിരിക്കാം തോന്നുന്നത്. പക്ഷെ അതിന്‍റെ പുറകില്‍ സംഘടനയിലെ അംഗങ്ങള്‍ ഒരുപാട് പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംഘടന എന്താണ് എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് ഇന്ന് മനസിലായില്ലെങ്കിലും നാളെ അതിന്‍റെ ഗുണമുണ്ടാകും- നിഖില പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖിലയുടെ പ്രതികരണം.

'സംഘടനയിഉള്ളവർ എല്ലാവരും ക്രിയേറ്റീവ് സ്‌പേസിലും ആർട്‌സ് സ്‌പേസിലും ജോലി ചെയ്യുന്ന വ്യക്തികളാണ്. ഒരുപാട് വർഷത്തെ അനുഭവപരിചയമുള്ളവരാണ് അവർ. അതുകൊണ്ട് തന്നെ അവർ പറയുന്ന കാര്യങ്ങൾ എല്ലാം ഇവിടെ ഉള്ളതാണ്. പക്ഷെ ഓരോരുത്തരുടേയും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. എനിക്ക് അത്തരം ഒരു അനുഭവം ഇല്ല എന്നുവച്ച് മറ്റൊരാൾക്ക് അതുണ്ടായിട്ടില്ല എന്ന് പറയാൻ സാധിക്കില്ല', എന്നും നിഖില വിമൽ കൂട്ടിച്ചേര്‍ത്തു.

നിഖിലയുടെ വാക്കുകള്‍:

എനിക്ക് ഇഷ്ടമാണ് അത്തരം മൂവ്മെന്‍റുകള്‍. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ സംസാരിക്കുക എന്നതും ഒരാള്‍ക്കൊപ്പം നില്‍ക്കുക എന്നതും ചെയ്യേണ്ട കാര്യമായിട്ടു തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഡബ്ല്യൂ.സി.സിയെ പോലൊരു സംഘടനയെ പുറത്തു നിന്നുള്ളവര്‍ ജഡ്ജ് ചെയ്യുന്നത് സംഘടനയുടെ വളര്‍ച്ച കാണാത്തതുകൊണ്ടാണ്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഒരു സംഘടന മാത്രമായിട്ടായിരിക്കാം തോന്നുന്നത്. പക്ഷെ അതിന്‍റെ പുറകില്‍ സംഘടനയിലെ അംഗങ്ങള്‍ ഒരുപാട് പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംഘടന എന്താണ് എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് ഇന്ന് മനസിലായില്ലെങ്കിലും നാളെ അതിന്‍റെ ഗുണമുണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്തെങ്കിലും ഒന്ന് സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ വേണ്ടി മാത്രം ബുദ്ധിയില്ലാത്ത ആളുകളല്ല അവര്‍.

സംഘടനയിലെ എല്ലാവരും ക്രിയേറ്റീവ് സ്പേസിലും ആര്‍ട്സ് സ്പേസിലും ജോലി ചെയ്യുന്ന ആളുകളാണ്. ഒരുപാട് വര്‍ഷത്തെ അനുഭവ പരിചയമുള്ളവരാണ്. ഇവര്‍ പറയുന്ന കാര്യങ്ങള്‍ ഇവിടെ ഉണ്ട്. ഇല്ല എന്ന് പറയുന്നില്ല. പക്ഷെ ഓരോരുത്തരുടേയും അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും. എനിക്ക് അത്തരം ഒരു അനുഭവം ഇല്ല എന്നുവച്ച് മറ്റൊരാള്‍ക്ക് അതുണ്ടായിട്ടില്ല എന്ന് പറയാന്‍ സാധിക്കില്ല. ഞാന്‍ ആളുകളെ ഡീല്‍ ചെയ്യുന്നതു പോലെയോ എന്നോട് ആളുകള്‍ ഡീല്‍ ചെയ്യുന്നതു പോലെയോ ആയിരിക്കില്ല ചിലപ്പോള്‍ മറ്റൊരാളോട്.

ചില ആളുകള്‍ എന്നോട് ചോദിക്കാറുണ്ട് ഫെമിനിസ്റ്റ് ആണോ എന്ന്. ആ ചോദ്യത്തില്‍ നിന്നു തന്നെ അറിയാം അവര്‍ക്ക് വേണ്ടുന്ന ഉത്തരം വേറെ ആണ് എന്നത്. അതിനുള്ള ഉത്തരമേ ഞാന്‍ കൊടുക്കാറുള്ളു. എന്നോട് എങ്ങനെ ചോദിക്കുന്നോ അതിനുള്ള മറുപടിയേ ഞാന്‍ കൊടുക്കാറുള്ളൂ. എന്നോട് ഫണ്‍ ആയി സംസാരിച്ചാല്‍ ഞാനും തിരിച്ച് ഫണ്‍ ആയി സംസാരിക്കും. എന്നെ കുത്തിയാല്‍ ഞാന്‍ തിരിച്ചും കുത്തും. കൃത്യമായി ചോദ്യം ചോദിച്ചാല്‍ അതിന് കൃത്യമായി മറുപടി പറയാന്‍ എനിക്കറിയാം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News