'ഇത് ചർച്ച ചെയ്യേണ്ട വിഷയം, മലയാള സിനിമയ്‌ക്കൊരു മാതൃക'; ഓ മൈ ഡാർലിങ്ങിന് അഭിനന്ദനവുമായി സൈക്കോളജിസ്റ്റ്

കേവലമൊരു ടീനേജ് ലൗ സ്റ്റോറി മാത്രമാക്കാതെ ഗൗരവപൂർണമായ ഒരു വിഷയം കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നാണ് ശൈലേഷ്യ പറയുന്നത്

Update: 2023-02-25 08:38 GMT

അനിഖ സുരേന്ദ്രന്‍, മെൽവിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽഫ്രഡ് ഡി. സാമുവൽ ഒരുക്കിയ 'ഓ മൈ ഡാർലിങ്' മികച്ച അഭിപ്രായവുമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജി ശൈലേഷ്യ. കേവലമൊരു ടീനേജ് ലൗ സ്റ്റോറി മാത്രമാക്കാതെ ഗൗരവപൂർണമായ ഒരു വിഷയം കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നാണ് ശൈലേഷ്യ പറയുന്നത്.

'ഓ മൈ ഡാർലിംഗ് എന്ന ചിത്രം കണ്ടിറങ്ങിയതിന് ശേഷമാണ് ഞാൻ നിങ്ങളുടെ അടുത്ത് സംസാരിക്കുന്നത്. ആൽഫ്രഡ് സംവിധാനം നിർവഹിച്ച ഈ ചിത്രം വളരെ രസകരമായ ഒരു മാനസിക സംഗതിയെ കുറിച്ചാണ് ജനങ്ങളോട് സംവദിക്കുന്നത്. വളരെ രസകരമായ ചില മാനസിക അവസ്ഥകളുണ്ട്. പ്രത്യേകിച്ചും കൗമാരക്കാർ ആയിരിക്കുമ്പോൾ മുതൽ ആരംഭിക്കുന്ന ചുറ്റുമുള്ളവരെ കബളിപ്പിക്കുന്ന രീതിയിൽ അല്ലെങ്കിൽ മറ്റുള്ളവർക്ക് പുറമേ നിന്ന് മനസ്സിലാക്കാൻ പറ്റാത്ത ലക്ഷണങ്ങൾ ഉള്ള ചില അസുഖങ്ങൾ ഉണ്ട്. അത്തരത്തിൽ വളരെ രസകരമായ Delusional Pregnancy (ഭ്രമാത്മക ഗർഭം) എന്ന ആശയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. പക്ഷേ പല സിനിമകളും അസുഖങ്ങളെ കുറിച്ച് പറയുമ്പോൾ ആ അസുഖം വന്ന വ്യക്തിയുടെ ജീവിത പശ്ചാത്തലത്തെ കുറിച്ച് പഠിക്കാതെയാണ് കഥാപാത്രത്തെ നിർമ്മിച്ചെടുക്കുന്നത്. എന്നാൽ ഈ ചിത്രം അവിടെ വേറിട്ട് നിൽക്കുന്നു.

Advertising
Advertising



ഈ അസുഖം വന്ന കുട്ടിയുടെ വ്യക്തിത്വം എങ്ങനെ ആയിരിക്കണമെന്ന മനോഹരമായ ഒരു ക്യാരക്ടർ സ്‌കെച്ച് ഇതിൽ ഒരുക്കിയിട്ടുണ്ട്. വൈകാരികമായി അസ്ഥിരമായ ഒരു പേഴ്സണാലിറ്റി ഡിസോർഡറാണ് ആ കുട്ടിക്ക് ഉള്ളത്. കാമുകനുമായുള്ള ജീവിതത്തിൽ ആ കുട്ടിയുടെ വാശി, പ്രകൃതം എന്നിവ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു അവസ്ഥയെ ചികിത്സിക്കുമ്പോൾ അവർ അത് എങ്ങനെ എടുക്കണമെന്ന് മനസ്സിലാക്കേണ്ടതാണ്. നിങ്ങളോട് നിങ്ങൾക്ക് ഒരു രോഗമുണ്ടെന്ന് പറഞ്ഞാൽ എല്ലാവരും അത് അംഗീകരിക്കണമെന്നില്ല. ഒരു മനുഷ്യന്റെ രോഗാവസ്ഥയെ അംഗീകരിക്കാത്ത ഫ്രോയിഡൻ പ്രതിഭാസമായ 'ഡിനയൽ' വളരെ മനോഹരമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങൾ എല്ലാവരും ഈ സിനിമ കാണണം.'



ഭാസ്‌കർ ദി റാസ്‌കൽ, ദി ഗ്രേറ്റ് ഫാദർ എന്നി ചിത്രത്തിലൂടെ ബാലതാരമായി പ്രേക്ഷകർക്ക് സുപരിചിത ആയി മാറിയ അനിഖ സുരേന്ദ്രനും, ജോ &ജോ, ഇൻസ്റ്റാഗ്രാമിലെ എഫ്.ടി ഗയ്സ് പേജിലൂടെ പ്രസിദ്ധമായ മെൽവിൻ ജി ബാബുവും പ്രധാന വേഷത്തിൽ എത്തിയ ചിത്രം റൊമാന്റിക് കോമഡി എന്റർടെയിനറാണ്. മറ്റു താരങ്ങളായ മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, ലെന തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പക്കാ ലൗ സ്റ്റോറി തന്നെയാണ് ആദ്യ പകുതി. രണ്ടാം പകുതി എത്തുന്നതോടെയാണ് ചിത്രം പ്രവചനാതീതമാകുന്നതും ആകുന്നതും അതി സങ്കീർണമായ ഒരു മാനസിക വൈകല്യത്തെ റോമാന്റിക് കോമഡി എലമെന്റ്സിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നതും. ജിനീഷ് കെ ജോയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News