വിദേശ രാജ്യങ്ങളില്‍നിന്ന് ഹജ്ജിനെത്തിയ തീര്‍ഥാടകര്‍ കൃത്യസമയത്ത് തന്നെ തിരിച്ചു പോകണം

Update: 2017-06-11 11:40 GMT
വിദേശ രാജ്യങ്ങളില്‍നിന്ന് ഹജ്ജിനെത്തിയ തീര്‍ഥാടകര്‍ കൃത്യസമയത്ത് തന്നെ തിരിച്ചു പോകണം

ഹജ്ജ് വിസയുടെ കാലാവധി കഴിഞ്ഞ് ഹാജിമാര്‍ രാജ്യത്ത് തങ്ങുന്നത് നിയമ വിരുദ്ധമാണ്

Full View

വിദേശ രാജ്യങ്ങളില്‍നിന്ന് ഹജ്ജിനെത്തിയ തീര്‍ഥാടകര്‍ കൃത്യസമയത്ത് തന്നെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് പാസ്പോര്‍ട്ട് വിഭാഗം ആവശ്യപ്പെട്ടു. ഹജ്ജ് വിസയുടെ കാലാവധി കഴിഞ്ഞ് ഹാജിമാര്‍ രാജ്യത്ത് തങ്ങുന്നത് നിയമ വിരുദ്ധമാണ്. ഹജ്ജ് വിസയിലത്തെിയവര്‍ക്ക് രാജ്യത്ത് തൊഴിലെടുക്കാനോ മക്ക, ജിദ്ദ, മദീന നഗരങ്ങള്‍ക്ക് പുറത്ത് സഞ്ചരിക്കാനോ അനുമതിയില്ല.

തീര്‍ഥാടകര്‍ നിശ്ചയിച്ച സമയത്തിനപ്പുറത്തക്ക് യാത്ര വൈകിക്കാന്‍ പാടില്ലെന്ന് സൌദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. രാജ്യത്തെ തൊഴില്‍ താമസ നിയമ ലംഘനം കടുത്ത ശിക്ഷ വിളിച്ചുവരുത്തുമെന്നും പാസ്പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി. തീര്‍ഥാടകര്‍ രാജ്യത്ത് പ്രവേശിക്കുന്നതു മുതല്‍ ഇതിനെക്കുറിച്ച് ബോധവത്കരണം നടത്തുന്നുണ്ട‌്. ഹജ്ജ് വിസ കാലാവധി കഴിഞ്ഞശേഷവും സൗദിയില്‍ തങ്ങുന്നവര്‍ പിടിക്കപ്പെട്ടാല്‍ 50,000 റിയാല്‍ പിഴയും ആറുമാസം തടവും വരെ ശിക്ഷ ലഭിച്ചേക്കാം. ശിക്ഷ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ രാജ്യത്തേക്ക് കയറ്റിവിടും. ഇവര്‍ക്ക് തൊഴില്‍ നല്‍കുകയോ അഭയം നല്‍കുകയോ വാഹന സൗകര്യം നല്‍കുകയോ ചെയ്യരുതെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും പാസ്പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി. സൗദിയില്‍ തങ്ങാനുള്ള യാതൊരു സഹായവും നല്‍കാന്‍ പാടില്ല. ഇക്കാര്യത്തില്‍ നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയും ആറുമാസം തടവും വിദേശിയാണെങ്കില്‍ നാടുകടത്തല്‍ ശിക്ഷയും ലഭിക്കും. നിയമ ലംഘനത്തിന്റെ തോതനുസരിച്ചുള്ള ശിക്ഷയാണ് ലഭിക്കുക. ഏതെങ്കിലും ഹജ്ജ് തീര്‍ഥാടകര്‍ കൃത്യ സമയത്ത് തിരിച്ചുപോകാത്തത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം കൈമാറണമെന്ന് ഹജ്ജ് സ്ഥാപനങ്ങള്‍ക്ക് പാസ്പോര്‍ട്ട് വിഭാഗം നിര്‍ദ്ദേശം നല്‍കി. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്ന സ്ഥാപനങ്ങള്‍ ഒരു ലക്ഷം റിയാല്‍വരെ പിഴ നല്‍കേണ്ടിവരും. അതോടൊപ്പം അടുത്ത അഞ്ച് വര്‍ഷത്തേക്ക് റിക്രൂട്ട്മെന്റ് അനുമതി നിഷേധിക്കുകയും സ്ഥാപനത്തിന്റെ പേര് പരസ്യപ്പെടുത്തുകയും ചെയ്യും. സ്ഥാപനത്തിന്റെ മാനേജര്‍ക്ക് ഒരു വര്‍ഷം തടവ് ലഭിക്കും.

Tags:    

Similar News