ദുബൈയില്‍ താമസിക്കുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

Update: 2018-04-22 02:39 GMT
Editor : admin
ദുബൈയില്‍ താമസിക്കുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ജൂണ്‍ അവസാനത്തോടെ ദുബൈ നിവാസികള്‍ക്കെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകും

Full View

ജൂണ്‍ അവസാനത്തോടെ ദുബൈ നിവാസികള്‍ക്കെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകും. 2014 ജനുവരി മുതല്‍ വിവിധ ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതി ജൂണില്‍ പൂര്‍ത്തിയാകുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. നിശ്ചിത സമയപരിധിക്ക് ശേഷം ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് വിസ പുതുക്കാന്‍ കഴിയില്ല. ഇത്തരക്കാര്‍ക്ക് പിഴ ചുമത്തും.

25 ശതമാനം താമസക്കാര്‍ കൂടി ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ വരാനുണ്ടെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി പബ്ലിക് ഹെല്‍ത്ത് ഫണ്ടിങ് വിഭാഗം ഡയറക്ടര്‍ ഡോ. ഹൈദര്‍ അല്‍ യുസുഫ് പറഞ്ഞു. ഇസ്ആദ് എന്ന് പേരിട്ട നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മൂന്ന് ഘട്ടങ്ങളായാണ് നടപ്പാക്കിയത്. 1000ലധികം ജീവനക്കാരുള്ള കമ്പനികള്‍ക്ക് ആദ്യഘട്ടത്തിലും 100 മുതല്‍ 999 വരെ ജീവനക്കാരുള്ള കമ്പനികള്‍ക്ക് രണ്ടാം ഘട്ടത്തിലും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. 100ല്‍ താഴെ ജീവനക്കാരുള്ള കമ്പനികളാണ് മൂന്നാം ഘട്ടത്തില്‍ വരുന്നത്. ഇത്തരം കമ്പനികള്‍ ജൂണ്‍ 30നകം എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം. ഇതോടൊപ്പം കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. ജീവനക്കാരുടെ ഇന്‍ഷുറന്‍സ് ചെലവ് വഹിക്കേണ്ടത് കമ്പനികളാണെങ്കിലും കുടുംബാംഗങ്ങളുടേതും വീട്ടുജോലിക്കാരുടേതും സ്പോണ്‍സര്‍മാര്‍ നല്‍കണം.

Advertising
Advertising

താമസ- കുടിയേറ്റ വകുപ്പുമായി ഇന്‍ഷുറന്‍സ് സംവിധാനത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് വിസ അനുവദിക്കുകയോ പുതുക്കുകയോ ചെയ്യില്ല. ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കാത്ത കമ്പനികള്‍ക്ക് 500 മുതല്‍ 1,50,000 ദിര്‍ഹം വരെ പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ അഞ്ച് ലക്ഷം ദിര്‍ഹം വരെയാകും. ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരമുള്ള 46 ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളാണുള്ളത്. ഏറ്റവും കുറഞ്ഞ വാര്‍ഷിക പ്രീമിയം 500- 700 ദിര്‍ഹമാണ്. പരമാവധി 1.5 ലക്ഷം ദിര്‍ഹത്തിന്റെ ചികിത്സക്ക് വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News