കുവൈത്തിൽ മുൻകൂർ അനുമതി ഇല്ലാതെ ധനസമാഹരണം നടത്തുന്നതിനെതിരെ മുന്നറിയിപ്പ്
സാമൂഹ്യക്ഷേമ മന്ത്രാലയമാണ് സന്നദ്ധ സംഘടനകൾക്കും സൊസൈറ്റികൾക്കും ഇതുസംബന്ധിച്ച കർശന നിർദേശം നൽകിയത്
കുവൈത്തിൽ മുൻകൂർ അനുമതി ഇല്ലാതെ ധനസമാഹരണം നടത്തുന്നതിനെതിരെ മുന്നറിയിപ്പ്. സാമൂഹ്യക്ഷേമ മന്ത്രാലയമാണ് സന്നദ്ധ സംഘടനകൾക്കും സൊസൈറ്റികൾക്കും ഇതുസംബന്ധിച്ച കർശന നിർദേശം നൽകിയത് . റമദാൻ മാസത്തിൽ പിരിവിലേർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി .
റമദാൻ അടുത്തതോടെ പണപ്പിരിവുകൾ വര്‍ദ്ധിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ നടപടി . മന്ത്രാലയത്തിൽ നിന്നും പ്രത്യേക അനുമതി ലഭിച്ച സംഘടനകളെ മാത്രമാണ് ജീവകാരുണ്യപ്രവർത്തനങ്ങൾക്കു സംഭാവന പിരിക്കാൻ അനുവദിക്കുക . ഈ വർഷം 31 സന്നദ്ധ സംഘടനകൾക്കു മാത്രമാണ് റമദാനിൽ ധനസമാഹരണത്തിന് അനുമതി നൽകിയതെന്നു സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഹനാഅ് അൽ ഹാജിരി പറഞ്ഞു . മന്ത്രാലയ പ്രതിനിധികളങ്ങിയസമിതിയാണ് സംഘടനകളുടെ ഉദ്യേശലക്ഷ്യങ്ങൾ അവലോകനം ചെയ്ത ശേഷം അനുമതി നൽകിയത് .പ്രസ്തുത സംഘടനകളുടെ പ്രതിനിധികൾക്ക് മാത്രമാണ് പിരിവിന് അനുമതിയുള്ളത്. മന്ത്രാലയം നൽകിയ പ്രത്യേക അനുമതി കാർഡ് കൈവശമില്ലാതെ ധനസമാഹരണം നടത്തുന്നത് നിയമലംഘനമായി കണക്കാക്കും. അനുമതി ലഭിച്ച സംഘനകൾ തങ്ങളുടെ പ്രതിനിധികളുടെ പേരുവിവരം ഏപ്രിൽ 30 നു മുമ്പ് മന്ത്രാലയത്തെ അറിയിക്കണം ഷോപ്പിങ് കോംപ്ലക്സുകൾ , പള്ളികൾ എന്നിവിടങ്ങളിൽ നിന്നും അനുമതിയില്ലാതെ പിരിവ് നടത്തുന്നതും കെ.നെറ്റ് വഴിയോ ഓൺലൈൻ മണി ട്രാൻസ്ഫർ സംവിധാനത്തിലൂടെയോ അല്ലാതെ ആളുകളിൽനിന്ന് പണമായി സംഭാവനകൾ സ്വീകരിക്കുന്നതും നിയമലംഘനമാണ്. നിയമലംഘനങ്ങൾ നടക്കുന്നത് നിരീക്ഷിക്കാൻ റമദാൻ കാലത്തു പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും ഹനാ അൽ ഹാജിരി അറിയിച്ചു