ഒമാനി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ഇന്ത്യ; 2024ൽ സന്ദർശിച്ചത് 77,000 പേർ
ചികിത്സ, വിദ്യാഭ്യാസം എന്നിവയ്ക്കായി ഇന്ത്യ തെരഞ്ഞെടുക്കുന്ന ഒമാനികളുടെ എണ്ണത്തിലും വർധനവുണ്ട്
മസ്‌കത്ത്: ഒമാനി സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. 2024ൽ മാത്രം 77,000 ഒമാൻ പൗരന്മാരാണ് വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി ഇന്ത്യയിലെത്തിയത്. യുഎഇയാണ് പട്ടികയിൽ ഒന്നാമത്, സൗദി അറേബ്യ രണ്ടാം സ്ഥാനത്തും നിൽക്കുന്നു. മികച്ച ചികിത്സാ സൗകര്യങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ് ഒമാനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാംസ്‌കാരിക-സാമ്പത്തിക ബന്ധവും ഈ വർധനവിന് കരുത്തേകുന്നു.
ഒമാൻ പാസ്പോർട്ടിന്റെ കരുത്ത് വർധിക്കുന്നതും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിലെ വർധനവും ശ്രദ്ധേയമാണ്. 2026ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഒമാൻ 57-ാം സ്ഥാനത്തേക്ക് ഉയർന്നു. ഇതോടെ 85 രാജ്യങ്ങളിലേക്ക് ഒമാൻ പൗരന്മാർക്ക് വിസയില്ലാതെ യാത്ര ചെയ്യാം. അതേസമയം, ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളിൽ യാത്ര ചെയ്യുന്ന വിദേശികളിൽ ഇന്ത്യക്കാരാണ് മുന്നിൽ. 2025-ൽ ഒമാനിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 2.8 ശതമാനം വർധന രേഖപ്പെടുത്തി. ആകെ 14,939,209 യാത്രക്കാർ.