സൌദിക്ക് അമേരിക്കയുടെ 1.4 ബില്യന്‍ ഡോളറിന്റെ ആയുധ സഹായം

Update: 2018-05-08 22:15 GMT
സൌദിക്ക് അമേരിക്കയുടെ 1.4 ബില്യന്‍ ഡോളറിന്റെ ആയുധ സഹായം

അന്താരാഷ്ട്ര നിലവാരമുളള റഡാര്‍ സംവിധാനം അതിര്‍ത്തി സുരക്ഷക്കും പ്രതിരോധത്തിനുമാണ് സൗദി ഉപയോഗിക്കുക

സൗദി അറേബ്യക്ക് 1.4 ബില്യന്‍ ഡോളറിന്റെ ആയുധം വില്‍ക്കാന്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അംഗീകാരം നല്‍കിയതായി പെന്റഗണ്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്‍റിന്റെറ സൗദി സന്ദര്‍ശനവേളിയില്‍ റിയാദില്‍ ഒപ്പുവെച്ച കരാറില്‍ ഉള്‍ക്കൊള്ളുന്നതാണ് സൈനിക ബന്ധത്തിന്റെയും നയതന്ത്ര സൗഹാര്‍ദത്തിന്റെയും ഭാഗമായ ആയുധ ഇടപാടെന്ന് റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്തു. അത്യാധുനിക റഡാറുകള്‍, സൗദിക്കകത്തും പുറത്തുവെച്ചും സൗദി റോയല്‍ എയര്‍ഫോഴ്സിനുള്ള വ്യോമ പരിശീലനം, ഇതര സൈനിക സൈനിക സഹായം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതുതായി അംഗീകാരം ലഭിച്ച ഇടപാട്.

Advertising
Advertising

അന്താരാഷ്ട്ര നിലവാരമുളള റഡാര്‍ സംവിധാനം അതിര്‍ത്തി സുരക്ഷക്കും പ്രതിരോധത്തിനുമാണ് സൗദി ഉപയോഗിക്കുക. റഡാറുകള്‍ക്ക് മാത്രം 622 ദശലക്ഷം ഡോളര്‍ വിലവരുമെന്നും പെന്‍റഗണ്‍ പ്രസ്താവനയില്‍ പറയുന്നു. വിവിധ അതിര്‍ത്തി രാജ്യങ്ങളില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സൗദിക്ക് ഏറെ ഉപകരിക്കുന്നതായിരിക്കും ഈ റഡാര്‍ സംവിധാനം. കൂടാതെ റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, സാങ്കേതിക സഹായം എന്നിവയും കരാറിന്റെറ ഭാഗമായി സൗദിക്ക് ലഭിക്കും.

സൈനിക പരിശീലനം, ഇംഗ്ളീഷ് ഭാഷ പഠനം എന്നിവ അടങ്ങുന്ന 750 ദശലക്ഷം ഡോളറിന്റെ മറ്റൊരു ഇടപാടിനും സൗദിക്ക് വേണ്ടി അമേരിക്ക അംഗീകാരം നല്‍കുമെന്ന് പെന്‍റഗണ്‍ വ്യക്തമാക്കി. സൈനിക ഇടപാടുകള്‍ നടപ്പാക്കുന്ന ഡിഫന്‍സ് സെക്യൂരിറ്റി സഹകരണ ഏജന്‍സിയാണ് ഈ കരാറിന് അംഗീകാരം നല്‍കുക. അപുര്‍വമായി മാത്രം അംഗീകാരം നല്‍കാറുള്ള ഇത്തരം ഇടപാടുകളെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിന് വിവരം നല്‍കിയിട്ടുണ്ടെന്നും പെന്‍റഗണ്‍ വ്യക്തമാക്കി.

Tags:    

Similar News