ആഗോള വിപണികളുമായി ബന്ധിപ്പിക്കാൻ..; സൗദിയിൽ 5 പുതിയ ഷിപ്പിങ് സർവീസുകൾ ആരംഭിച്ചു
യുഎഇയുമായി പുതിയ ലോജിസ്റ്റിക്സ് ഇടനാഴിക്ക് തുടക്കമായി
റിയാദ്: സൗദി അറേബ്യയിലെ തുറമുഖങ്ങളെ ലോകത്തിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനായി അഞ്ച് പുതിയ ഷിപ്പിങ് സർവീസുകൾ കൂടി ആരംഭിച്ചു. ലോകത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളായ MSC, CMA CGM, Maersk, Hapag-Lloyd എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 63,000 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ പുതിയ സർവീസുകൾക്കുണ്ടാകും.
ജിദ്ദ ഇസ്ലാമിക് പോർട്ടിൽ Maersk AE19 സർവീസ് വഴി 17,000 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി വർധിപ്പിച്ചു. കൂടാതെ, MSC-യുടെ JADE സർവീസ് വഴി ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ എട്ട് പ്രധാന തുറമുഖങ്ങളുമായി ജിദ്ദയെ ബന്ധിപ്പിക്കും. ഇതിന് 24,000 കണ്ടെയ്‌നർ ശേഷിയുണ്ട്. ദമ്മാമിലെ കിങ് അബ്ദുൽ അസീസ് പോർട്ടിൽ CMA CGM-ന്റെ REDEX സർവീസും MSC-യുടെ GULF SHUTTLE സർവീസും പുതുതായി ചേർത്തു. ദമ്മാമിനെ യുഎഇയിലെ ഷാർജ, അബൂദബി തുറമുഖങ്ങളുമായും ഇറാഖിലെ ഉമ്മു ഖസർ തുറമുഖവുമായും ഇത് നേരിട്ട് ബന്ധിപ്പിക്കും.
ഷാർജയെയും ദമ്മാമിനെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയ ലോജിസ്റ്റിക് ഇടനാഴിക്കും തുടക്കമായി. കടൽ മാർഗവും കരമാർഗ്ഗവും സംയോജിപ്പിച്ചുള്ള ഈ ഗതാഗത സംവിധാനം ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ചരക്ക് നീക്കം വേഗത്തിലാക്കും. യാത്രാസമയം കുറയ്ക്കാനും അതിർത്തി കടന്നുള്ള വ്യാപാരം കൂടുതൽ സുഗമമാക്കാനും ഈ ലോജിസ്റ്റിക് പാലം സഹായിക്കും. ഷിപ്പിങ് ലൈനുകളുടെ ശൃംഖല വിപുലീകരിക്കുന്നതിലൂടെ ചരക്ക് നീക്കം കൂടുതൽ കാര്യക്ഷമമാക്കാനും പ്രവർത്തനച്ചെലവ് കുറയ്ക്കാനും സാധിക്കുമെന്ന് മവാനി അധികൃതർ വ്യക്തമാക്കി. കൂടാതെ, സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം ലഭ്യമാക്കാൻ Knowledge and Service Hub-ഉം മവാനി സജ്ജമാക്കിയിട്ടുണ്ട്.