Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: ഗൾഫ് രാജ്യങ്ങൾക്കും മേഖലയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ശക്തമായി അപലപിച്ചു. ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും മര്യാദകളുടെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മാത്രമല്ല, ആഗോള ഊർജ്ജ വിതരണത്തിന് തന്നെ വലിയ ഭീഷണിയാണെന്ന് സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശം ജിസിസി രാജ്യങ്ങൾക്കുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
സൈനിക നീക്കങ്ങളുടെ ഉത്തരവാദിത്തം ജിസിസി രാജ്യങ്ങളുടെ മേൽ കെട്ടിവെക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വ്യാജ അവകാശവാദങ്ങളെ ജിസിസി പൂർണമായും തള്ളിക്കളയുന്നു. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുക, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക, പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിന് മുൻഗണന നൽകുക എന്നീ ഉറച്ച നയങ്ങളാണ് ജിസിസി രാജ്യങ്ങൾ പിന്തുടരുന്നതെന്ന് അൽ ബുദൈവി ആവർത്തിച്ചു.