യമൻ സൈന്യത്തിന്റെ ആക്രമണത്തിൽ ഹൂതികളുടെ മരണ നിരക്ക് കൂടുന്നു

Update: 2018-10-30 17:35 GMT

ഹുദൈദ മോചിപ്പിക്കാനുള്ള യമന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഈ മാസം മാത്രം കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം അറുപത് കവിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ അധ്യാപകരെ ഹൂതികള്‍ തട്ടിക്കൊണ്ടു പോയതായി സൌദി സഖ്യസേന പറഞ്ഞു. ഇതിനിടെ അടുത്ത മാസം യുദ്ധമവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമാകും.

യമനിലെ തന്ത്രപ്രധാന തുറമുഖമാണ് ഹുദൈദ. ഇതുവഴിയാണ് പ്രധാന ചരക്ക് നീക്കം. ഇത് മോചിപ്പിക്കാന്‍ ഒരു മാസത്തിലേറെയായി തുടങ്ങിയ ശ്രമം ഇതുവരെ ഫലം കണ്ടിട്ടില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മുതല്‍ യമന്‍ സൈന്യം ഏറ്റുമുട്ടല്‍ ശക്തമാക്കിയത്. ഇതോടെ ഹുദൈദയുടെ പുറംപോക്ക് ഭാഗങ്ങള്‍ പിടിച്ചെടുത്തെന്നാണ് സൈനിക അവകാശ വാദം. ഇരുപത് ഹൂതികള്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു. ഒരു മാസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി അറുപതിലേറെ വിമതരാണ് കൊല്ലപ്പെട്ടത്. സഖ്യസേനയുടെ ആക്രമണം വിവിധ ഭാഗങ്ങില്‍ തുടരുന്നുണ്ട്. ഇതിനിടെ ഹുദൈദക്കടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അധ്യാപകരെ ഹൂതികള്‍ തട്ടിക്കൊണ്ടു പോയെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു. റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി ഇക്കാര്യം അറിയിച്ചത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ സമയമായെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മനുഷ്യ ദുരന്തം മുന്നിലുള്ളതിനാല്‍ നവംബറില്‍ തന്നെ യുദ്ധമവസാനിപ്പിക്കാനുള്ള ചര്‍ച്ച തുടങ്ങാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സൌദി അയച്ച അറുപത് ബില്യണ്‍ ഡോളര്‍ വില വരുന്ന എണ്ണ ടാങ്കറുകള്‍ യമന്‍ തീരത്ത് എത്തിച്ചിട്ടുണ്ട്.

Tags:    

Similar News