ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്; ദുബൈയില്‍ യുവാക്കള്‍ ദുരിതത്തില്‍

വ്യാജ ഓഫർ ലെറ്ററും രേഖകളും ഉപയോഗിച്ച് ഒരു സംഘം കേരളത്തിലെ വിവിധ ജില്ലകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന.

Update: 2021-06-01 02:55 GMT
Advertising

ദുബൈയിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് കേരളത്തിൽ വൻ തട്ടിപ്പ്. വിസിറ്റ് വിസയിൽ ദുബൈയിൽ എത്തിയ 30 ലേറെ മലയാളികൾ താമസത്തിന് പോലും ഇടമില്ലാതെ കുടുങ്ങികിടക്കുകയാണ്. 

നാട്ടിൽ ഒന്നരലക്ഷത്തോളം രൂപ വാങ്ങിയാണ് ഏജന്റ് ഇവരെ ദുബൈയിൽ എത്തിച്ചത്. വിസിറ്റ് വിസയുടെ കാലാവധി പിന്നിട്ടതിനാൽ ഇനി നാട്ടിലേക്ക് മടങ്ങാനും ഇവർ വൻതുക പിഴ നൽകണം. വ്യാജ ഓഫർ ലെറ്ററും രേഖകളും ഉപയോഗിച്ച് ഒരു സംഘം കേരളത്തിലെ വിവിധ ജില്ലകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള യുവാക്കൾ ഈ തട്ടിപ്പിന് ഇരകളായിട്ടുണ്ട്. മാസം 1800 ദിർഹം അഥവാ 36,000 ത്തിലേറെ ശമ്പളം ലഭിക്കുമെന്ന ഓഫർ ലൈറ്റർ കാണിച്ചാണ് വിസിറ്റ് വിസയിൽ ഇവരെ ദുബൈയിലെത്തിച്ചത്. കോവിഡ് കാലമായതിനാൽ തൊഴിൽവിസ കിട്ടുന്നില്ലെന്ന് പറഞ്ഞാണ് കബളിപ്പിച്ചത്.

ദുബൈയിലെത്തിയ ഇവരെ പാകിസ്താനികൾ നടത്തുന്ന ഒരു സ്ഥാപനത്തിന് കൈമാറി. ഇതിനു കീഴിൽ രണ്ടു മാസത്തോളം പാം ജുമൈറയിൽ നിർമാണം പുരോഗമിക്കുന്ന ഒരു നക്ഷത്ര ഹോട്ടലിന്റെ സെക്യൂരിറ്റി ഗാർഡുകളായി ജോലി ചെയ്തിരുന്നു. എന്നാൽ, ഇതുവരെ ശമ്പളം നൽകിയിട്ടില്ല. സന്ദർശക വിസയുടെ കാലാവധിയും പിന്നിട്ടു.

ജോലി വാഗ്ദാനം ചെയ്തവരെക്കുറിച്ച് ഒരു വിവിരവും ഇപ്പോഴില്ല. വിസക്കായി നൽകിയ പണത്തെക്കുറിച്ചും വിവരമില്ല. പണം നൽകാത്തതിനാൽ താമസ സ്ഥലത്തു നിന്ന് ഇറങ്ങണം. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകിയ യുവാക്കൾ തട്ടിപ്പിനു പിന്നിലുള്ളവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെടുകയാണ്.

Full View

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News